ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ; രണ്ടും അംഗീകരിക്കാന്‍ കഴിയില്ല:മുഖ്യമന്ത്രി

"ആർഎസ്എസിന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമി"
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ; രണ്ടും അംഗീകരിക്കാന്‍ കഴിയില്ല:മുഖ്യമന്ത്രി
Published on
Updated on

ബിജെപിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലാത്തവർ സ്വാതന്ത്ര്യ സമര സേനാനികളെ അധിക്ഷേപിക്കുന്നു. ഇതിനായി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രം തിരുത്തിയെഴുതാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ട വിദ്യാർഥികളിൽ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യം മൂലമാണ്. യുദ്ധത്തിൽ പലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ്. ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയെക്കുറിച്ച് പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജനസംഖ്യാ ആനുപാതികമായി നോക്കിയാൽ ഏറ്റവും കുറവ് കേസ് രജിസ്റ്റർ ചെയ്യുന്നത് മലപ്പുറത്താണ്. ആർഎസ്എസിന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കശ്മീരിൽ തരിഗാമിയെ പരാജയപ്പെടുത്താൻ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒന്നിച്ചു ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ ഭർഗീയതയുടെ ഭാഗമായി തന്നെയാണ് ന്യൂനപക്ഷ വർഗീയതയും ഉയർന്നു വന്നത്.  രണ്ടും അംഗീകരിക്കാൻ കഴിയില്ല.

കേരളത്തിലെ രാഷ്ട്രീയ രംഗം മാറുകയാണ്. വോട്ടിന് വേണ്ടി വർഗീയതയോട് സന്ധി ചെയ്യാനില്ല. ഒരു കാലത്തും ചെയ്തിട്ടില്ല. ഇനിയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയ്ക്ക് പൂർണമായും എതിരാണെന്ന് പറയാൻ കോൺഗ്രസിനാകുമോ. ഗോൾവാൾക്കർക്ക് നിലവിളക്ക് കൊളുത്തിയ ആളാണ് സതീശൻ. ആർഎസ്എസിന്റെ ശാഖ സംരക്ഷിച്ച ആളാണ് സുധാകരനെന്നും പിണറായി വിജയൻ പറഞ്ഞു.

നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിൻ്റെ വോട്ട് കൊണ്ടാണ്. പാർലമെൻ്റ് തിരഞ്ഞെടുപ്പിലും ബിജെപിയെ സഹായിച്ചത് കോൺഗ്രസാണ്. മുൻതിരഞ്ഞെടുപ്പിനെക്കാൾ കുറവ് വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. താൽക്കാലിക ലാഭത്തിന് വേണ്ടി നേതാക്കൾ കോൺഗ്രസിനെ ബലി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പല ഘട്ടത്തിലും കോൺഗ്രസും ആർഎസ്എസും തമ്മിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇഎംഎസ് പട്ടാമ്പിയിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് ജനസംഘം ധാരണ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ സഹായം ചെയ്യുകയാണ്. ഇടതിന് തുടർഭരണം ലഭിച്ചതിൻ്റെ ഞെട്ടൽ ഇതുവരെ കോൺഗ്രസിന് മാറിയിട്ടില്ല. നില തെറ്റിയ അവസ്ഥയിൽ എല്ലാവരെയും കൂടെ ചേർക്കുന്നു. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരെ കൂടെ കൂട്ടി. എൽഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തത്തിൽ ആവശ്യമായ എല്ലാ റിപ്പോർട്ടും സംസ്ഥാനം നൽകിയിട്ടും കേന്ദ്രം സഹായം നൽകുന്നില്ല. അതിൽ ശക്തമായ അമർഷവും പ്രതിഷേധവുമുണ്ട്. പലതവണ ഓർമിപ്പിച്ചിട്ടും കേന്ദ്രത്തിൽ നിന്നു ഒരു മറുപടിയുമില്ല. ആവശ്യമായ പലഘട്ടത്തിലും മുൻപും സഹായം നിഷേധിച്ചിട്ടുണ്ട്. എങ്കിലും പുനരധിവാസ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും ദുരിതബാധിതരെ സംരക്ഷിക്കും. സഹായം വാഗ്ദാനം ചെയ്തവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com