കൊല്ലം പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; പുതിയകാവ് ക്ഷേത്രക്കമ്മിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആശ്രാമം ക്ഷേത്രോപദേശക സമിതി

കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയകാവ് ക്ഷേത്ര ഉത്സവത്തിന്റെ കുടമാറ്റ ചടങ്ങിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്
കൊല്ലം പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; പുതിയകാവ് ക്ഷേത്രക്കമ്മിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആശ്രാമം ക്ഷേത്രോപദേശക സമിതി
Published on
Updated on

കൊല്ലം പൂരത്തിലെ കുടമാറ്റ ചടങ്ങിൽ ആർഎസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിൽ പുതിയകാവ് ക്ഷേത്രം കമ്മിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായതായി ആശ്രാമം ക്ഷേത്രോപദേശക സമിതി. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഘടക പൂരങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റികളെ വിളിച്ച് വരുത്തുമെന്നും ക്ഷേത്രോപദേശക സമിതി അറിയിച്ചു.


കുടമാറ്റ വിവാദത്തിൽ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശിക സമിതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 3,4,5 വകുപ്പുകള്‍ പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. സംഭവത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു. കൊല്ലം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയകാവ് ക്ഷേത്ര ഉത്സവത്തിന്റെ കുടമാറ്റ ചടങ്ങിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾക്ക് പിന്നാലെ നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേര്‍ന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നിയന്ത്രണം ആര്‍എസ്എസിന്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നായിരുന്നു ആരോപണം.

ഇത് മൂന്നാം വട്ടമാണ് കൊല്ലം ജില്ലയിലെ ഉത്സവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ഉയരുന്നത്. കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവമായിരുന്നു ആദ്യത്തേത്. കോടതി ഇടപെട്ടതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. അതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയതാണ് വിവാദമായത്. ഈ ക്ഷേത്രത്തിലേയും ക്ഷേത്രോപദേശക സമിതി പിരിച്ചുവിടാനായിരുന്നു ദേവസ്വം ബോർഡ്​ നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com