
കർഷകരെ വലച്ച് റബ്ബർ വിലയിടിവ് തുടരുന്നു. വ്യാപാരികളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്‌റ്റോക്ക് വിറ്റഴിക്കാനായി വ്യവസായികള്‍ സമ്മര്‍ദം ചെലുത്തിയതും ഇറക്കുമതി വർധിച്ചതുമാണ് വില കുറയാനുള്ള പ്രധാന കാരണം. വന്‍കിട വ്യാപാരികള്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ALSO READ: കുരുന്നുകളെ കാത്ത്; വിദ്യാരംഭത്തിനൊരുങ്ങി തുഞ്ചൻ പറമ്പ്
ആഭ്യന്തര വിപണിയിൽ റബ്ബറിന് തുടർച്ചയായ വിലയിടിവാണ് രേഖപ്പെടുത്തുന്നത്. ആഗസ്റ്റ് തുടക്കത്തിൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയായ 247ൽ നിന്ന് 202 രൂപയിലേക്ക് RSS ഗ്രേഡ് 4 ൻ്റെ വില കൂപ്പുകുത്തി. വ്യാപാരികളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്‌റ്റോക്ക് വിറ്റഴിക്കാനായി വ്യവസായികള്‍ സമ്മര്‍ദം ചെലുത്തിയതോടെയാണ് വില ഇടിവ് ആരംഭിച്ചത്. ഇതിനുപിന്നാലെ കണ്ടെയ്നർ ക്ഷാമം പരിഹരിച്ച്, റബ്ബർ ഇറക്കുമതി വർധിച്ചതും വന്‍കിട വ്യാപാരികള്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കന്നതും വിലയിടിവിനു കാരണമായി.
കിലോക്ക് 155 രൂപ വരെ ഉയര്‍ന്ന ഒട്ടുപാല്‍ വിലയും 120 രൂപയിലേക്കു താഴ്‌ന്നു. കൂടുതല്‍ കര്‍ഷകരും നിലവില്‍ ഷീറ്റ് റബറിനു പകരം ഒട്ടുപാലാണ് ഉത്‌പാദിപ്പിക്കുന്നത്. ലാറ്റക്‌സ് വിലയിലെ ഏറ്റക്കുറച്ചിലുകളും കര്‍ഷകരെ ആശങ്കയിലാക്കുന്നു. മഴ തുടരുന്നതിനാല്‍ വ്യാപകമായി ഇപ്പോഴും പലയിടത്തും ടാപ്പിങ് ആരംഭിച്ചിട്ടില്ല. മഴ മാറി ഉത്‌പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില ഉയരാനുള്ള സാധ്യതയും കുറവാണ്.