
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശിവക്ഷേത്രം അപകടനിലയിൽ. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ക്ഷേത്രമാണ് അപകട നിലയിലുള്ളത്. ക്ഷേത്രത്തിന് ചോർച്ചയും അടിത്തറക്ക് ബലക്ഷയവുമുണ്ടെന്നാണ് റിപ്പോർട്ട്.
സമുദ്ര നിരപ്പിൽ നിന്നും 3,680 മീറ്റർ ഉയരത്തിലാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി ഭക്തരും വിനോദ സഞ്ചാരികളും സന്ദർശനത്തിനെത്തുന്ന ഇടമാണ് ഈ പുരാതന ക്ഷേത്രം. എന്നാൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ക്ഷേത്രത്തിൻ്റെ ഘടനാപരമായ പ്രശ്നങ്ങൾ ഗുരുതരമാക്കി. സന്ദർശനത്തിനെത്തുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോൾ ഉയരുന്നത്.
അജേന്ദ്ര അജയ് നേത്യത്വം നൽകുന്ന ബദ്രിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള പദ്ധതികൾ തേടുകയാണ്. ക്ഷേത്രത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹായവും സമിതി തേടിയിട്ടുണ്ട്.
സിബിആർഐയുടെ നിർദേശങ്ങൾ ലഭിച്ചാൽ അറ്റകുറ്റപ്പണി, പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ഔദ്യോഗികമായി എഎസ്ഐയുടെ സംരക്ഷണത്തിലല്ലാത്തതിനാൽ ക്ഷേത്രം സന്ദർശിച്ച് പരിശോധന നടത്തുകയും പുനരുദ്ധാരണത്തിനുള്ള നിർദേശങ്ങൾ നൽകുകയും മാത്രമാണ് എഎസ്ഐ ചെയ്തതെന്ന് സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് മനോജ് സക്സേന പറഞ്ഞു. ക്ഷേത്രകമ്മിറ്റിയും ഉത്തരാഖണ്ഡ് സർക്കാരുമാണ് നടപടിയെടുക്കേണ്ടതെന്നും മനോജ് സക്സേന വ്യക്തമാക്കി.