സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്

ശേഷിക്കുന്ന പ്രതികളെ പിടികൂടാനായി മുംബൈ പൊലീസ് 20 പ്രത്യേക സംഘങ്ങളെ വിന്യസിച്ചു
സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; ആക്രമണത്തിന്റെ ഞെട്ടിക്കുന്ന  വെളിപ്പെടുത്തലുകളുമായി പൊലീസ്
Published on


കുത്തേറ്റ ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്‌ഫ് അലി ഖാൻ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ചയാണ് നടന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മോഷണശ്രമത്തിൻ്റെ ഭാ​ഗമായുണ്ടായ സംഘർഷത്തിനിടെയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വെച്ച് ബോളിവുഡ് താരം സേഫ് അലിഖാന് കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഒരാൾ അറസ്റ്റിലാണ്. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ പിടികൂടാനായി മുംബൈ പൊലീസ് 20 പ്രത്യേക സംഘങ്ങളെ വിന്യസിച്ചു. ഓരോ ടീമിനും പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്. കവർച്ച, അതിക്രമിച്ച് കടക്കൽ, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെയാണ് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ കൂടി പൊലീസ് നടത്തിയത്. സെയ്ഫിൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ള അപ്പാർട്ട്മെൻ്റ് വഴിയാണ് കവർച്ചാ സംഘം കയറിയത്. ശേഷം മതിലുകൾ ചാടി ഫയർ എസ്ക്കേപ്പ് ​ഗോവണി വഴിയാണ് മോഷ്ടാവ് സെയ്ഫിൻ്റെ വസതിയിലേക്ക് കടന്നത്. ഈ ദൃശ്യമാണ് സിസിടിവിടിയിൽ പതിഞ്ഞത്. ടീ-ഷർട്ടും ജീൻസും, തോളിൽ ഓറഞ്ച് സ്കാർഫും ധരിച്ച മുപ്പതിനോടടുത്ത പ്രായമുള്ളയാളാണ് പ്രതികളിലൊരാളെന്നും പൊലീസ് സ്ഥിരീകരിച്ചു.

താരത്തിൻ്റെ നാലുവയസുകാരനായ മകൻ ജഹാംഗീറിൻ്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ ഫിലിപ്പ്‌സാണ് പ്രതിയെ ആദ്യം നേരിൽകണ്ടത്. അക്രമി വിരൽ ചൂണ്ടിക്കൊണ്ട് മിണ്ടരുതെന്ന് ഹിന്ദിയിൽ പറഞ്ഞെന്നും ആക്രമണം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശ​ബ്ദം കേട്ടാണ് സെയ്ഫ് അലിഖാൻ ഓടിയെത്തിയതെന്നും ഏലിയാമ്മ മൊഴി നൽകി. തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മോഷ്ടാവ് സെയ്ഫിനെ ആറുത്തവണ കുത്തുകയായിരുന്നു. ഏലിയാമ്മയ്ക്കും മറ്റൊരു സ്റ്റാഫിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

കാർ വൈകിയതിനെ തുടർന്ന് മകൻ ഇബ്രാഹിം ഓട്ടോറിക്ഷയിലാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് തവണ കുത്തേറ്റ നടൻ്റെ രണ്ടു മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും സെയ്ഫിന് സാരമായ പരി‌‌ക്കേറ്റിരുന്നു. നിലവിൽ താരത്തിൻ്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അതേസമയം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസും സെയ്ഫ് അലി ഖാൻ്റെ കുടുംബവും അഭ്യർത്ഥിച്ചു.

അതേസമയം സെയ്ഫിന് കുത്തേറ്റ സംഭവം വലിയ രാഷ്ട്രീയ വിമർശനങ്ങൾക്കും വഴിമരുന്നായി. ബാന്ദ്രയിലെ ഫ്ലാറ്റിലെ സിസിടിവികൾ പലതും പ്രവർത്തന രഹിതമായിരുന്നു. ബാന്ദ്രയിൽ ആക്രമണം തുടർക്കഥയാകുന്നു, മും​ബൈ സുരക്ഷിതമല്ലാത്ത ന​ഗരമായിരിക്കുന്നു എന്നിങ്ങനെയാണ് പ്രതിപക്ഷ വിമർശനം. എന്നാൽ ഈയൊരു സംഭവം കൊണ്ടുമാത്രം മുംബൈ സുരക്ഷിതമല്ലെന്ന് പറയാനാകില്ലെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com