സമസ്ത - ലീഗ് തർക്കം: സാദിഖലി തങ്ങളുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചു; മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം

കഴിഞ്ഞ ദിവസമാണ് സമസ്തയ്ക്കകത്തെ മുസ്ലീം ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് താൽക്കാലിക പരിഹാരമായത്
സമസ്ത - ലീഗ് തർക്കം: സാദിഖലി തങ്ങളുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചു; മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം
Published on


സമസ്തക്കും മുസ്ലീം ലീഗിനും ഇടയിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം. പാണക്കാട് സാദിഖലി തങ്ങളുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിച്ചു. എന്നാൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ജിഫ്രി തങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ചർച്ച നടത്തിയതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

സാദിഖലി തങ്ങളുമായി ഉണ്ടായ പ്രശ്നമാണ് ചർച്ച ചെയ്തതെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. ഉണ്ടായ തെറ്റിദ്ധാരണകൾ ചർച്ചചെയ്ത് ബോധ്യപ്പെടുത്തി. ആരോടും ഖേദം ഒന്നും പറയേണ്ട ആവശ്യമില്ലെന്നും മാപ്പ് ഒന്നും പറഞ്ഞിട്ടില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി. മാപ്പ് അല്ലാഹുവിനോട് മാത്രമേ പറയൂവെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു.

മുശാവറയിൽ നിന്ന് തന്നെ പുറത്താക്കണമെന്ന ആവശ്യത്തോടും ഉമർ ഫൈസി പ്രതികരിച്ചു. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ നിലപാട്. അതേസമയം, പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങളും പ്രതികരിച്ചു.



കഴിഞ്ഞ ദിവസമാണ് സമസ്തയ്ക്കകത്തെ മുസ്ലീം ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് താൽക്കാലിക പരിഹാരമായത്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടുള്ള നേതാക്കൾ പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മുക്കം ഉമർ ഫൈസി , ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ , സത്താർ പന്തല്ലൂർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി തുടങ്ങി സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ നേതാക്കളാണ് പാണക്കാട് എത്തിയത്. ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ ,പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറിൽ അധികം നീണ്ടു. ആശയവിനിമയത്തിലെ പിഴവുകൾ തെറ്റിദ്ധാരണകൾക്കിടയാക്കിയിരുന്നു എന്നായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രതികരണം. എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com