"ആർഎസ്എസിനെ പൊന്നുപോലെ സംരക്ഷിക്കുകയെന്നത് പൊലീസ് അജണ്ട"; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ശരി വെച്ച് സന്ദീപാനന്ദഗിരി

അന്വേഷണത്തിൽ കൃത്രിമത്വം കാണിച്ച് പൊലീസ് ആർഎസ്എസിന് സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു
"ആർഎസ്എസിനെ പൊന്നുപോലെ സംരക്ഷിക്കുകയെന്നത് പൊലീസ് അജണ്ട"; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ശരി വെച്ച് സന്ദീപാനന്ദഗിരി
Published on



ആശ്രമം കത്തിക്കൽ കേസിൽ അട്ടിമറി നടന്നെന്ന പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾ ശരിവെച്ച് സന്ദീപാനന്ദ ഗിരി. സംഭവത്തിൽ ആർഎസ്എസിനെതിരെ അന്വേഷിക്കുന്നതിന് പകരം കാരായ് രാജനെ പോലുള്ള സിപിഎം നേതാക്കളെയാണ് പൊലീസ് ലക്ഷ്യമിട്ടതെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. സംശയമുണ്ടെന്ന് സ്വാമി പറഞ്ഞവരുടെ ഫോൺ കോൾ രേഖകൾ പൊലീസ് പരിശോധിച്ചില്ലെന്നും ആർഎസ്എസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും സന്ദീപാനന്ദഗിരി ചൂണ്ടികാട്ടി. ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ പി. ശശിയും എഡിജിപി അജിത് കുമാറും ചേർന്ന് ശ്രമിച്ചെന്നായിരുന്നു അൻവറിൻ്റെ ആരോപണം.

ആശ്രമം കത്തിക്കൽ കേസിൽ പ്രതികളെ തിരയുന്നതിന് പകരം സിപിഎം നേതാക്കളുടെ ഫോൺ കോളുകളാണ് അന്വേഷണസംഘം പരിശോധിച്ചത്. അന്വേഷണത്തിൽ കൃത്രിമത്വം കാണിച്ച് പൊലീസ് ആർഎസ്എസിന് സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു. ഒപ്പം തൊണ്ടിമുതലിലും കൃത്രിമത്വം കാണിച്ചു. ഇതിൽ DySP രാജേഷിനും നല്ല പങ്കുണ്ട്. അട്ടിമറിച്ചവർക്കെതിരെ നടപടി വൈകുന്നതിൽ സ്വഭാവിക സംശയമുണ്ടായിരുന്നു. ആർഎസ്എസിനെ പൊന്നു പോലെ സംരക്ഷിക്കലെന്നത് പോലീസിൻ്റെ അജണ്ടയായിരുന്നെന്നും സന്ദീപാന്ദഗിരി പറഞ്ഞു.

ALSO READ: ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ച; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എഡിജിപിയും പി.ശശിയും : പി.വി. അൻവർ 

വിഷയത്തിൽ അജിത് കുമാറിന് പങ്കുണ്ടെന്ന സ്വാഭാവികമായ സംശയമുണ്ട്. സംശയിക്കാതിരുന്ന് അത്ര ശുദ്ധനാവണ്ടതില്ലല്ലോ. വിഷയത്തിൽ തൻ്റെ ഫോണും രഹസ്യമായി പരിശോധിച്ചിരുന്നു. താനുമായി ബന്ധമുള്ളവരുടെ അടുത്ത് പോയും അന്വേഷിച്ചു. കേസ് തനിക്കെതിരെ തിരിക്കാൻ എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നായിരുന്നു പൊലീസ് തിരഞ്ഞത്. ക്രൈംബ്രാഞ്ച് വന്നതിന് ശേഷമാണ് ശരിയായ അന്വേഷണം നടന്നത്. കേസ് അട്ടിമറിച്ചുവെന്നത് വസ്തുതയാണെന്നും ആരെന്ന് കണ്ടെത്തട്ടെയെന്നും സന്ദീപാനന്ദ ഗിരി വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശന വിവാദം പുകയുന്ന കാലത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്.  2018 നവംബർ 21ന് പുലർച്ചയായിരുന്നു സംഭവം. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെന്നും ഇതിനെതുടർന്നാണ് അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചതെന്നും പി.വി. അൻവർ പറഞ്ഞിരുന്നു.  തുടർന്ന് ഈ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനായി പൊലീസ് നീക്കം നടത്തിയെന്നുമായിരുന്നു പി.വി അൻവറിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com