
മലയാള സിനിമ നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ പ്രതികരിച്ച് നിർമാതാവ് സാന്ദ്ര തോമസ്. വിലക്കിനെയോ ബഹിഷ്കരണത്തിനെയോ പിന്തുണയ്ക്കുന്നില്ല. പത്രസമ്മേളനത്തിൽ ആന്റണി പെരുമ്പാവൂരിനെയും എംപുരാന്റെ ബഡ്ജറ്റിനെ കുറിച്ചും ജി. സുരേഷ് കുമാർ പരാമർശിച്ചത് ശരിയായില്ലെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ പത്രസമ്മേളനത്തിൽ പറഞ്ഞ മറ്റ് കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കേണ്ടതാണെന്നും സിനിമാ മേഖലയിലെ പ്രശ്നങ്ങൾ എല്ലാ സംഘടനകളും ചേർന്നിരുന്ന് പരിഹരിക്കണമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.
നിർമാതാവ് ജി. സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ മേഖല ജൂൺ ഒന്ന് മുതൽ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചത്. സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാർ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമർശിച്ച് നിർമാതാക്കളടക്കം നിരവധി പേർ രംഗത്തെത്തി. ഇതെല്ലാം പറയാൻ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിർമാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗവുമായ ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം. ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് നിരവധി നടന്മാരും രംഗത്തെത്തി. പിന്നാലെ സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിനെതിരെ നിർമാതാക്കളുടെ സംഘടനയും പ്രതികരിച്ചു. ആന്റണിയെ ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുത്തില്ലെന്നും സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം, സിനിമ മേഖലയിലെ സമരവുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നൽകിയ കത്ത് സർക്കാരിന് ലഭിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിട്ടുള്ളത്. പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയെന്നും സജി ചെറിയാൻ പറഞ്ഞു. സമരത്തിന് ആധാരമായ വിഷയം എന്താണെന്ന് സർക്കാരിന് ബോധ്യപ്പെട്ട് വരുന്നേയുള്ളൂ. നിലവിൽ സർക്കാർ സിനിമാ നയം രൂപീകരിച്ചിട്ടുണ്ട്. ഉടനെ തന്നെ സർക്കാർ കോൺക്ലേവിലേക്ക് പോകുന്ന ഘട്ടം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
*വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ*
2016 ൽ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടർന്നുള്ള ഹേമകമ്മിറ്റി റിപ്പോർട്ടും മലയാള സിനിമ സമാനതകൾ ഇല്ലാത്ത ചർച്ചകൾക്കും പരിവർത്തനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കെയാണ്. ഈ ചർച്ചകളിൽ നിന്നെല്ലാം ഒരു സിനിമ നിർമാതാവെന്നതിനേക്കാൾ ഉപരി ഒരു മലയാളി എന്ന നിലയിൽ ഞാൻ പൊതുസമൂഹവുമായി ബന്ധപ്പെടുമ്പോൾ സിനിമ മേഖലയോട് പൊതുവിൽ സമൂഹത്തിനു അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉള്ളതായിട്ടാണ് എനിക്ക് മനസിലായത് അതുകൊണ്ടു സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്കു ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണ് . അല്ലെങ്കിൽ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാവും. വിലക്കുകൊണ്ടോ ബഹിഷ്കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല അങ്ങനെ തന്നെയാവണം നേതൃത്വത്തിലിരുക്കുന്നവരും ചിന്തിക്കേണ്ടത് എന്നാണ് എന്റെ മതം .
*സംഘടനകൾ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നു*
ഒരു സിനിമയുടെ ബഡ്ജറ്റ് നിശ്ചയിക്കുന്നതും താരങ്ങളെ നിശ്ചയിക്കുന്നതും അതിനെ മാർക്കറ്റ് ചെയ്യുന്നതും റിലീസ് തിയതി നിശ്ചയിക്കുന്നതും ഒരു നിർമാതാവിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിലും അവകാശത്തിലുംപെട്ട കാര്യമാണ്. പ്രത്യേകിച്ച് ഒട്ടനവധി സിനിമകൾ നിർമിക്കുകയും വരുംവരായികകളെ കുറിച്ച് കൃത്യമായി ബോധ്യവുമുള്ള ഒരു നിർമാതാവിന്റെ പെരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ ബഡ്ജറ്റിനെ കുറിച്ച് ഒരു പത്രസമ്മേളനത്തിലൂടെ വിമർശന സ്വഭാവത്തോടുകൂടി നിർമ്മാതാക്കളുടെ സംഘടനയുടെ ഒരു ഉപ ഭാരവാഹി പ്രതികരിച്ചത് ഒട്ടും ഉചിതമായ നടപടിയല്ല. എന്നാൽ ആ പത്രസമ്മേളനത്തിൽ പറഞ്ഞ മറ്റ് ചില കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കേണ്ടതുമാണ് . താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ല . കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ് .
എന്നാൽ താരത്തിന് പ്രതിഫലം കൂടാതെ ചില പകർപ്പവകാശങ്ങളും കൂടി കൊടുക്കേണ്ടി വരുന്നു എന്നുള്ളത് ഗൗരവപൂർവം ചർച്ച ചെയേണ്ടതാണ് . അവിടെയാണ് ശ്രീ സുരേഷ്‌കുമാറിന്റെ നിർമാതാക്കൾ വെറും കാഷ്യർമാരാണോ എന്ന ചോദ്യത്തിന് പ്രസക്തി . മലയാള സിനിമയുടെ ഉയർന്ന ബഡ്ജറ്റിനെ കുറിച്ച് നിർമ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ പണിപ്പുരയിൽ ആണെന്നുള്ളതാണ് വൈരുധ്യം . മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ബിഗ് ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് ശ്രീ സുരേഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യത്തോട് അസോസിയേഷന്റെ പ്രെസിഡന്റിനു പോലും യോജിപ്പില്ല എന്നാണ് വ്യക്തമാവുന്നത് .
ഇന്ന് മലയാള സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിനിമമേഖലയിലെ സംഘടനകൾ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം അതാത് കാലങ്ങളിൽ നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തിൽ തുടർന്ന് പോകുന്നതിനു വേണ്ടിയും കാലാകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. അതിന് ഉദാഹരണമാണ് ഡിജിറ്റൽ സിനിമ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് (അതിന്റെ വിശദംശങ്ങളിലേക്കു ഇപ്പോൾ കടക്കുന്നത് ഉചിതമല്ല എന്നുള്ളതുകൊണ്ട് ഞാൻ കടക്കുന്നില്ല )
സിനിമ മേഖലയിൽ മൊത്തത്തിൽ ഒരു മാർഗനിർദ്ദേശത്തിനു പ്രസക്തിയുണ്ടെന്നാണ് സമീപകാല സംഭവവികാസങ്ങൾ നമ്മെ ഓർമ്മ പെടുത്തുന്നത്. അത് നിർമ്മാതാക്കൾക്കും ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെയുള്ള ചെറുതും വലുതുമായ എല്ലാ ടെക്‌നീഷൻസ്നും ജൂനിയർ ആർട്ടിസ്റ്റു മുതൽ മെഗാ താരങ്ങൾ വരെയുള്ള താരങ്ങൾക്കും തൊഴിൽ സ്ഥിരതയും നല്ല തൊഴിൽ അന്തരീക്ഷവും ഉണ്ടാകാൻ ഉതകുന്ന മാർഗനിർദ്ദേശങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്തു തീരുമാനിക്കേണ്ടതാണ് . ശ്രീ സുരേഷ്‌കുമാർ പറഞ്ഞതുപോലെ ഒരുഭാഗത്തു മണിമാളികകളും ആഡംബരവാഹനങ്ങളും ഒരു ന്യൂനപക്ഷം സ്വന്തമാക്കുമ്പോൾ മറുഭാഗത്തു കുറച്ചുപേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും സാമ്പത്തികബാധ്യത കുമിഞ്ഞു കൂടുകയും ചെയുന്നു . ഇതൊരു നല്ല വ്യവസായത്തിന്റെ ലക്ഷണങ്ങളല്ല , നമ്മൾ ഒരുമിച്ചാണ് വളരേണ്ടത് . പ്രകൃതിനിയമം അനുസരിച്ചു ഏറ്റക്കുറച്ചിലുകളും അന്തരങ്ങളും സ്വാഭാവികം എന്നിരുന്നാലും ഒരുമിച്ചു വളരുക എന്നുള്ളതാവണം നമ്മളുടെ ലക്‌ഷ്യം , അതിനുവേണ്ടിയാവണം സംഘടനകൾ .
നടപടിയെടുക്കാനും ഒറ്റപ്പെടുത്താനും സമരം ചെയ്യാനും വലിയ സാമർഥ്യവും ബുദ്ധിയും ആവശ്യമില്ല , നമ്മൾ ഒരുമിച്ചു വളരാനാണ് ബുദ്ധി പ്രയോഗിക്കേണ്ടത് അതിനുള്ള എല്ലാ പ്രാപ്തിയും കഴിവും നേതൃത്വത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .