
വൈപ്പിനിലെ ബീച്ചുകളിൽ 5 ആഴ്ചയ്ക്കിടെ 5 മരണം. മഴ ആരംഭിച്ചതോടെ തിരയിൽപ്പെട്ടുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ 5 ആഴ്ചയ്ക്കുള്ളിൽ വൈപ്പിനിലെ വിവിധ ബീച്ചുകളിൽ 5 പേർ തിരയിൽ പെട്ട് മരിച്ച സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കണം എന്ന ആവശ്യം ഉയരുന്നത്. കഴിഞ്ഞ ജൂൺ 12 ന് പുതു വൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ കലൂർ സ്വദേശികൾ മുങ്ങിമരിച്ചിരുന്നു. ജൂൺ 14ന് ചെറായി പ്രധാന ബീച്ചിനു തെക്കു ഭാഗത്ത് കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്ക് തിരയിൽപ്പെട്ട് ജീവൻ നഷ്ടമായി. പ്രധാന ബീച്ചിൽ നിന്നും ഓടിയെത്തുന്ന ലൈഫ് ഗാർഡുകളുടെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇവിടെ മരണസംഖ്യ ഉയരാത്തത്. വൈപ്പിനിൽ ചെറായി, രക്തേശ്വരി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളിൽ മാത്രമാണ് ലൈഫ് ഗാർഡുകളുടെ സേവനമുള്ളത്. ബാക്കിയിടങ്ങളിൽ സന്ദർശകർക്കു മുന്നറിയിപ്പ് നൽകാനും നിയന്ത്രിക്കാനും ആരും ഉണ്ടാകാറില്ല. അവധി ദിവസങ്ങളിലും മറ്റും ചെറിയ കുട്ടികൾ അടക്കം നൂറു കണക്കിനു പേരാണ് ഇവിടങ്ങളിൽ കടൽ കാണാൻ എത്തുന്നത്. മാത്രമല്ല വൈപ്പിനിലെ ബീച്ചുകളിലേക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണവും വർധിച്ചു വരികയാണ്. ജീവിതത്തിൽ ആദ്യമായി കടൽ കാണുന്നവരിൽ പലരും ആവേശത്തിൽ പരിധിയിലധികം ഇറങ്ങി കുളിക്കുന്നതും അപകടത്തിനിടയാക്കുന്നു. അപകട സാധ്യതയുള്ള ബീച്ചുകളിൽ പോലും മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല.