
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ മന്ത്രിമാർ ഇന്ന് ഷിരൂരിലെത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ. കെ. ശശീന്ദ്രൻ എന്നിവരാണ് ഇന്ന് ഷിരൂരിലെത്തുക. മന്ത്രിമാരെത്തി നിലവിലെ രക്ഷാദൗത്യത്തിൻ്റെ സ്ഥിതി വിലയിരുത്തും.
കാണാതായ അർജുന് വേണ്ടിയുള്ള ഊർജിത തെരച്ചിൽ പതിനൊന്നാം നാളിലും തുടരുകയാണ്. അർജുനെ ഇന്ന് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തെരച്ചിൽ സംഘം. ഡ്രോൺ പരിശോധനയിൽ സിഗ്നൽ ലഭിച്ചിടത്ത് ഇന്ന് കൂടുതൽ പരിശോധന നടത്തും. ട്രക്ക് ഇന്ന് കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ദൗത്യ സംഘം. ഡ്രോൺ ഉപയോഗിച്ചുള്ള രാത്രിയിലെ തെരച്ചിൽ മഴകാരണം തടസ്സപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ന് തെരച്ചിൽ പുനരാരംഭിക്കുന്നത്. തിരച്ചിലിനായി കരസേനയും, നാവിക സേനയും, മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനായി യന്ത്ര ബോട്ടുകളും മീൻപിടുത്ത ബോട്ടുകളും എത്തിച്ചിട്ടുണ്ട്.
എന്നാൽ, അർജുനായുള്ള അന്വേഷണം നീളുമെന്നാണ് സൈന്യത്തിന്റെ നിഗമനം. കാലാവസ്ഥ പ്രതികൂലമാകുന്നതും, പുഴയിലെ അടിയൊഴുക്കും കാരണം നിലവിൽ പുഴയിലിറങ്ങാനുള്ള സാഹചര്യം ഇല്ലെന്നും സൈന്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ തെരച്ചിൽ നീളുമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയയും അറിയിച്ചു. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡ്രൈവർമാർക്ക് ഇറങ്ങാൻ ആകില്ല. കാത്തിരിക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. ഷിരൂരിൽ കനത്ത മഴയെ തുടർന്ന് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡിൽ നിന്ന് 50 മീറ്റർ ദൂരത്തിലും വെള്ളത്തിൽ അഞ്ച് മീറ്റർ താഴ്ചയിലുമാണ് ലോറിയുള്ളത്. ലോറിയുടെ ഉള്ളിൽ മനുഷ്യ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യസാന്നിധ്യമുണ്ടോ എന്നുള്ള പരിശോധന ഇനിയും തുടരും. അതേ സമയം, ലോറിയുടെ ക്യാബിൻ മാത്രമായി ഇളകിപോകാൻ സാധ്യത കുറവാണെന്ന് ബെൻസ് കമ്പനി അറിയിച്ചു. ബൂം എക്സവേറ്റർ പരിശോധനയിൽ ചായക്കടയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.