
അമേരിക്കയിൽ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിന് തിരിച്ചടി. സിയാറ്റിലിലെ ഫെഡറൽ കോടതി ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവ് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് ജഡ്ജ് ജോൺ കോഗ്‍നോറിന്റെ നടപടി.
അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. യുഎസിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്നത് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയാണ്. ഇതിനെ മറികടന്നുകൊണ്ടായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. ഈ നിയമം പിൻവലിക്കുമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഉത്തരവ് നഗ്നമായ ഭരണഘടന ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് സിയാറ്റിലിലെ ഫെഡറൽ കോടതിയുടെ ഇടപെടൽ. 14 ദിവസത്തേക്കാണ് തുടർനടപടികൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ട്രംപിൻ്റെ ഉത്തരവിന് എതിരെ സിവിൽ റൈസ് സംഘടനകളും ഡെമോക്രാറ്റിക് ഭരണത്തിലുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു.
പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്. രാജ്യത്തേക്ക് നടക്കുന്ന അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ ഭാഗമായാണ് ട്രംപ് ജന്മാവകാശ പൗരത്വത്തിനെതിരെ നിലപാട് സ്വീകരിച്ചത്.
അധികാരത്തിലെത്തിയ ആദ്യദിനം തന്നെയാണ് ട്രംപ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യക്കാർ ഉൾപ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്നതായിരുന്നു ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന നടപടി. അതേ സമയം കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ട്രംപ് പ്രതികരിച്ചു.