"ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണം"; ഇന്ത്യക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ്

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്
"ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണം"; ഇന്ത്യക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ്
Published on



ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. 

ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സൈനിക, സിവിൽ ഉദ്യോഗസ്ഥർ എന്നിവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് സർക്കാർ ഇന്ത്യക്ക് കത്തയച്ചിരിക്കുന്നത്. ജുഡീഷ്യൽ നടപടിക്രമങ്ങൾക്കായി ഹസീനയെ തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നൽകിയ നയതന്ത്ര കുറിപ്പിൽ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈൻ അറിയിച്ചു.

ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നേരത്തെ അറിയിച്ചിരുന്നു. ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ 1500ഓളം പേർ കൊല്ലപ്പെടുകയും 19,931 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഓഗസ്റ്റ് 8ന് അധികാരമേറ്റ യൂനുസ് അവകാശപ്പെട്ടു. ഓരോ മരണത്തിൻ്റെയും വിവരങ്ങൾ ഞങ്ങളുടെ സർക്കാർ ശേഖരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്, പരുക്കേറ്റവരെ ധാക്കയിലെ 13 ആശുപത്രികൾ ഉൾപ്പെടെ വിവിധ പ്രത്യേക ആശുപത്രികളിൽ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്നും യൂനുസ് കൂട്ടിച്ചേർത്തു.



സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിദ്യാർഥികളും മറ്റുള്ളവരും നടത്തിയ വൻ പ്രതിഷേധത്തെ തുടർന്നാണ് 77കാരിയായ ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആഗസ്റ്റ് 5ന് അവർ ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിൽ വന്നിറങ്ങി. പിന്നീട് ഒരു അജ്ഞാത സ്ഥലത്തേക്ക് മാറിയെന്നാണ് കരുതുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com