ഒന്നും മൂന്നും പ്രതികൾ കുറ്റക്കാർ; പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതിക്ഷയിലാണ് ഷാരോണിന്റെ കുടുംബം
ഒന്നും മൂന്നും പ്രതികൾ കുറ്റക്കാർ; പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്
Published on
Updated on


 പാറശാല ഷാരോൺ വധക്കേസിൽ കോടതി ഇന്ന് ശിക്ഷാ വിധി പ്രസ്ഥാവിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറും കുറ്റക്കാരെെന്ന് കോടതി കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ കേസിലെ രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതിക്ഷയിലാണ് ഷാരോണിന്റെ കുടുംബം. വിധി കേൾക്കാൻ കാത്തിരിക്കുകയാണ്. വിധി കേൾക്കാൻ കോടതിയിൽ പോകുമെന്നും ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു.

വിഷം നൽകൽ, കൊലപാതകം നടത്തൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയിലാണ് ഒന്നാം പ്രതി ​ഗ്രീഷ്മയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കഷായത്തിൽ വിഷംകലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്.

2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരണപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.

News Malayalam 24x7
newsmalayalam.com