
സംസ്ഥാന സർക്കാരിൻ്റെ കെ-സ്മാർട്ട് പോർട്ടലിൽ ഗുരുതര ഡാറ്റാ ചോർച്ച. ആർക്കും ആരുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ കെ സ്മാർട്ടിലൂടെ സാധിക്കും. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളിലെ വ്യക്തി വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് സൈറ്റിൻ്റെ ഘടനയെന്നാണ് കണ്ടെത്തൽ.
തദ്ദേശ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഈ പോർട്ടലിലാണ് സെക്യൂരിറ്റി റിസർച്ചർ എഡ്വിൻ ഷാജൻ ഗുരുതര ഡാറ്റാ ചോർച്ച കണ്ടെത്തിയിരിക്കുന്നത്.
വ്യക്തിഗത വിവരങ്ങളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളാണ് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ആർക്കും ആരുടേയും വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നത്. സർട്ടിഫിക്കറ്റുകളിലൂടെ വ്യക്തിയുടെയും പങ്കാളിയുടെയും പേര് വിവരങ്ങൾ, വിലാസം, മാതാപിതാക്കളുടെ പേര്, വിവാഹ ദിനം, പ്രായം, ജനന തീയതി, വ്യക്തിഗത ഫോട്ടോ എന്ന് വേണ്ട എല്ലാ വിവരങ്ങളും മറ്റൊരാൾക്ക് ലഭ്യമാകും.
വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പക്ഷേ പ്രശ്നം സങ്കീർണമാണെന്നും കൂടുതൽ ആലോചനകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയൂ എന്നുമാണ് വിശദീകരണം. ഇതിനോടകം 1.5 കോടി അക്കൗണ്ടുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. 1 കോടിയിലധികം വ്യക്തികൾക്ക് സേവനങ്ങളും നൽകി. പക്ഷേ കെ സ്മാർട്ട് ഇപ്പോഴും സ്മാർട്ടല്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.