
കുഫോസ് വൈസ് ചാൻസലർ നിയമനത്തിൽ ഗവര്‍ണര്‍ക്ക് തിരിച്ചടി. സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സർവകലാശാല പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മറ്റി രൂപീകരിച്ച ഗവർണരുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാർ നൽകിയ ഹര്‍ജിയെ തുടർന്നാണ് സിംഗിള്‍ ബെഞ്ച് നടപടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാൻസലർക്കുള്ള അധികാരം സംബന്ധിച്ച് വിശദീകരണം നൽകാനും രണ്ടാഴ്ചക്കകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചാന്‍സലറുടെ ഉത്തരവിലുള്ള എല്ലാ തുടര്‍ നടപടികളും ഒരു മാസത്തേക്ക് തടഞ്ഞിട്ടുണ്ട്.
കുഫോസ് അടക്കം 6 സർവകലാശാലകളിലെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല പ്രതിനിധികൾ ഇല്ലാതെയായിരുന്നു. നിലവിൽ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിലുള്ളത്. സർവകലാശാലകൾ പ്രതിനിധികളെ നൽകിയില്ല എന്നായിരുന്നു ചാൻസലറുടെ വാദം.