ലൈംഗികാതിക്രമക്കേസ്; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി

കേസിന്‍റെ എഫ്ഐആർ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിന്‍ പോളി അറിയിച്ചു.
ലൈംഗികാതിക്രമക്കേസ്; ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി
Published on
Updated on

പീഡന പരാതിയില്‍ ഡിജിപിക്ക് പരാതി നൽകി നടൻ​ നിവിൻ പോളി. തനിക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയാണ് എന്ന് ചൂണ്ടികാട്ടിയാണ് നടന്‍ പരാതി നൽകിയത്. പ്രാഥമിക പരാതിയാണ് നൽകിയത്. പരാതിക്കാരിയും ഭർത്താവും ഹണി ട്രാപ്പ് സംഘമെന്നാണ് നിവിന്‍ പോളിയുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. കേസിന്‍റെ എഫ്ഐആർ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിന്‍ പോളി അറിയിച്ചു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോതമംഗലം ഊന്നുകല്‍ പൊലീസാണ്  പരാതിയിൽ കേസെടുത്തത്.


നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ നിവിന്‍ പോളി ആറാം പ്രതിയാണ്. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എ.കെ. സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം, പീഡനാരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നാണ് നിവിന്‍ പോളിയുടെ വാദം. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചന ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും ആരോപണം ഉയർന്നതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ചുചേർത്ത് നിവിന്‍ പോളി അറിയിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com