
ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ വിമർശനത്തിൽ മറുപടിയുമായി എ.കെ ബാലൻ. ഇടതു മുന്നണിയ്ക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും എസ്എഫ്ഐയുടെ ചോര കുടിക്കാൻ അനുവദിക്കില്ലെന്ന് എ.കെ. ബാലൻ പ്രതികരിച്ചു. ഇതിനു മറുപടിയായി എസ്എഫ്ഐയിൽ തിരുത്തലുകൾ ആവശ്യമെന്ന നിലപാട് ആവർത്തിച്ച് ബിനോയ് വിശ്വവും രംഗത്തെത്തി.
എസ്എഫ്ഐ തുടരുന്നത് പ്രാകൃത ശൈലിയാണെന്നും, തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണിയ്ക്ക് ബാധ്യതയാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് എ.കെ ബാലൻ രംഗത്തെത്തിയത്. സിപിഎമ്മും എസ്എഫ്ഐയും വഴിയിൽ കെട്ടിയ ചെണ്ടയല്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും എസ്എഫ്ഐയുടെ രക്തം കുടിയ്ക്കാൻ അനുവദിക്കില്ലെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
എ.കെ ബാലൻ്റെ ഈ പ്രതികരണത്തിനു തൊട്ടുപിന്നാലെ മറുപടിയുമായി ബിനോയ് വിശ്വം വീണ്ടും രംഗത്തെത്തി. എസ്എഫ്ഐയെ തകർക്കാനല്ല തിരുത്താനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആവർത്തിച്ചു.
കാര്യവട്ടം ക്യാംപസിലെ കെഎസ്‌യു നേതാവിൻ്റെ മർദനവുമായി ബന്ധപ്പെട്ടാണ് ഒരിടവേളയ്ക്കു ശേഷം എസ്എഫ്ഐ വിഷയത്തിൽ ഇടതു മുന്നണിയ്ക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നത്.