
കേരളത്തിലെ ഇടതു സർക്കാരിനെ പിന്തുണച്ച് ലേഖനമെഴുതിയ ശശി തരൂർ എംപിയെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആർക്കും അടിമപ്പെടാതെ ഉള്ളത് പറയുന്നയാളാണ് ശശി തരൂരെന്നും അദ്ദേഹത്തെ അതിന് അഭിനന്ദിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
"ശശി തരൂരിനെ അഭിനന്ദിക്കണം. തരൂർ പറയുന്നത് സാമൂഹിക സത്യമാണ്. എന്നിട്ടും അതിനെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തരൂർ വിദ്യാസമ്പന്നനാണ്. ആരുടെ കയ്യിൽ നിന്നും പണം പിരിക്കാത്തയാളാണ്," വെള്ളാപ്പള്ളി നടേശൻ പ്രശംസിച്ചു.
എൻസിപിയിലെ തർക്ക വിഷയങ്ങളിലും മറുപടി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ തോമസ് കെ. തോമസിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തി. "തോമസ് കെ. തോമസ് പോഴൻ എംഎൽഎയാണെന്നും അദ്ദേഹത്തിന് എംഎൽഎ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
"ചേട്ടൻ മരിച്ചപ്പോൾ കിട്ടിയ സ്ഥാനമാണത്. എംഎൽഎ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. ആളില്ലാ പാർട്ടിയിൽ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷനാകാം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണം. എസ്എൻഡിപി നൂറ് ശതമാനം അതിനെ പിന്തുണയ്ക്കും. കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാർത്ഥികൾ വേണം. കുട്ടനാട്ടിലെ നിലവിലെ ജനപ്രതിനിധിക്ക് ജനങ്ങളുമായി ബന്ധമില്ല," വെള്ളാപ്പള്ളി വിമർശിച്ചു.