അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാര്‍ഗോ കടലില്‍ പതിച്ചു; അപകടകരമായ എണ്ണപ്പാട ഒഴുകിപ്പരക്കുന്നു, കേരളാ തീരത്ത് ജാഗ്രതാ നിർദേശം

അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാര്‍ഗോ കടലില്‍ പതിച്ചു; അപകടകരമായ എണ്ണപ്പാട ഒഴുകിപ്പരക്കുന്നു, കേരളാ തീരത്ത് ജാഗ്രതാ നിർദേശം

ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം
Published on

കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായി റിപ്പോർട്ട്. കണ്ടെയ്നറുകളിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ പതിച്ചിട്ടുണ്ടെന്നും, ജാഗ്രതപാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശം നകിയിട്ടുണ്ട്. MSC ELSA 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പൽ പൂർണമായും ചരിഞ്ഞാൽ വലിയ അപകടത്തിന് കാരമമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.  

ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC). 800 ഷിപ്പുകൾ ഉള്ള MSC കമ്പനിക്ക് ഡൽഹിയിൽ അടക്കം ഓഫീസുണ്ട്. 1997 ൽ നിർമിച്ച കപ്പലിന് 184 മീറ്റർ നീളം 26 മീറ്റർ വീതിയുമാണ് ഉള്ളത്. കപ്പലിന് വഹിക്കാൻ കഴിയുന്ന ഭാരം പരമാവധി  16799 ടൺ ആണ്. ഇന്നലെ ഉച്ചക്ക് 2 . 26 നാണ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടത്. 

കപ്പലിലുണ്ടായിരുന്ന ഒൻപത് പേർ രക്ഷാ ജാക്കറ്റുമായി കടലിലേക്ക് ചാടി. കപ്പലിൽ ആകെ 24 പേരാണ് ഉണ്ടായിരുന്നത്. 15 പ്രവർത്തകർക്കായുളള രക്ഷാപ്രവർത്തനം തുടരുകയാണ്.  കേരള തീരത്ത് എവിടെ വേണമെങ്കിലും കാർഗോ വന്നെത്താൻ സാധ്യതയുണ്ടെന്നും, തൃശൂർ, കൊച്ചി, ആലപ്പുഴ തീരങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

മറൈൻ ഗ്യാസ് ഓയിൽ, വിഎൽഎസ്എഫ്ഒ (വേരി ലോ സൾഫർ കണ്ടൻ്റുള്ള ഓയിൽ) എന്നീ അപകടകാരികളായ രാസവസ്തുക്കളാണ് കടലിൽ പതിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കാർഗോ കേരളാ തീരത്ത് വന്നടിയാൻ സാധ്യത ഉണ്ടെന്നും, ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇത്തരം വസ്തുക്കൾ  ശ്രദ്ധയിൽ പെട്ടാൽ പൊലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം. ചില പ്രദേശങ്ങളിൽ എണ്ണപ്പാട വന്നടിയാൻ സാധ്യതയുണ്ടെന്നും, ഈ കപ്പലിൽ നിന്ന് എണ്ണ ചോർച്ചയ്ക്ക് കാരണമാകാനും കരയിലേക്ക് ഒഴുകിപ്പോകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്.

കണ്ടെയ്‌നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. ഏത് കപ്പലിൽ നിന്നാണ് ഇവ കടലിൽ വീണതെന്ന് വ്യക്തമായിട്ടില്ല. കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്.

കാർഗോ വടക്കൻ തീരത്തേക്ക് എത്താനാണ് സാധ്യത കൂടുതലെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകട സാധ്യത ഇനിയും കണ്ടെത്താനുണ്ടെന്നും, എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്ത് ന്നിന് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്. 

News Malayalam 24x7
newsmalayalam.com