ഷിരൂര്‍ അപകടം: ഗൗരവതരമെന്ന് കര്‍ണാടക ഹൈക്കോടതി, നാളെ രാവിലെ തൽസ്ഥിതി റിപ്പോർട്ട്‌ ഫയൽ ചെയ്യാൻ നിർദേശം

വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
കര്‍ണാടക ഹൈക്കോടതി
കര്‍ണാടക ഹൈക്കോടതി
Published on
Updated on

ഷിരൂർ സംഭവം ഗൗരവതരമെന്ന് നിരീക്ഷിച്ച് കർണാടക ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നാളെ രാവിലെ തൽസ്ഥിതി റിപ്പോർട്ട്‌ ഫയൽ ചെയ്യാൻ സംസ്ഥാനത്തിന് കോടതി നിർദേശം നൽകി. ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി കേന്ദ്രം ഇന്ന് തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ്, ഹർജിക്കാരനായ അഡ്വ സുഭാഷ് ചന്ദ്രൻ കെ. ആർ., അഡ്വ ബിജു രാമൻ, അഡ്വ എൽ. ആർ. കൃഷ്ണ തുടങ്ങിയവർ ഹാജരായി.

രാവിലെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ (ഗുൽബർഗ ബെഞ്ച് )ഹർജി മെൻഷൻ ചെയ്യുകയും തുടർന്ന് ഉച്ചക്ക് 2.30 നു ബാംഗ്ലൂർ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ്‌ സി എം ജോഷി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാളെ കേസ് അടിയന്തരമായി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേ സമയം ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കരസേനയും നാവിക സേനയും സംയുത്മായാണ് പരിശോധന നടത്തുന്നത്. അതേസമയം പുഴക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്ന് റഡാർ സിഗ്നൽ കിട്ടിയിരുന്നു. തെരച്ചിൽ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്‍റെ സിഗ്നൽ മാപ്പ് പുറത്തുവന്നിട്ടുണ്ട്. മലയിടിഞ്ഞ് വീണ പ്രദേശത്ത് നിന്നും ലഭിച്ച സിഗ്നൽ മാപ് ചെയ്തതാണ് ഇത്. മണ്ണിനടിയിലുണ്ടെന്ന് കരുതുന്ന ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.

News Malayalam 24x7
newsmalayalam.com