
കൊടകര കുഴല്‍പ്പണ കേസിലെ തിരൂർ സതീശിന്റെ വെളിപ്പെടുത്തലിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സതീശിന്റെ പിന്നിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത ആളാണെന്നാണ് ഒരു പ്രമുഖ ചാനലിലെ മാധ്യമപ്രവർത്തകൻ പറഞ്ഞത്. സതീശിൻ്റെ വെളിപ്പെടുത്തലിന് പിന്നിൽ തൻ്റെ ചരടുവലി എന്ന ആരോപണം തെറ്റാണ്. എന്തടിസ്ഥാനത്തിലാണ് താനാണ് എന്ന് മാധ്യമങ്ങൾ പറയുന്നത്. തന്റെ പേരെടുത്ത് പറഞ്ഞ് ചാനൽ ചർച്ച നടത്തിയത് എന്ത് മാധ്യമ ധർമം ആണെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
മാധ്യമ പ്രവർത്തനമെന്നാൽ സത്യസന്ധമാവണം. തെറ്റ് ചൂണ്ടികാണിക്കേണ്ടവരാണ് മാധ്യമങ്ങൾ. 30 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള താൻ സതീശിന് പിന്നിൽ ഉണ്ടാകുമെന്ന് പറയുന്നത് തെറ്റാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ എന്ന പൊതുപ്രവർത്തക കേരളത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ ആദ്യം മുഖ്യമന്ത്രിയാണ്. ബിജെപിയിലേക്ക് വരാനായി തന്റെകൂടെ ഡൽഹിയിലേക്ക് വന്ന ഇ.പി. ജയരാജനും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ കേസ് അവസാനിച്ചിട്ടില്ല. കേസ് പുറത്ത് കൊണ്ടുവരാൻ വേണ്ടി മുഖ്യമന്ത്രിയടക്കം ഉൾപ്പടെ ചോദ്യം ചെയ്യണമെന്നും, അന്വേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഉന്നതരായ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ആളാണ് താനെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്നെ കൊല്ലാൻ പറ്റും, എന്നാൽ തന്റെ പൊതുജീവിതം നശിപ്പിക്കാൻ പറ്റില്ല. ജീവിതം വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.