
മുഡ (മൈസൂരു അർബൻ ഡെവലപ്പ്മെൻ്റ് അതോറിറ്റി) ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. സിദ്ധരാമയ്യ സമർപ്പിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. സിദ്ധരാമയ്യക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു.
ഗവർണർ സാധാരണ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ, അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. തനിക്ക് പങ്കില്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിൻ്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി.
ഇന്ന് കേസ് പരിഗണിക്കും വരെ നടപടി സ്വീകരിക്കരുതെന്ന് ബെംഗളൂരു വിചാരണക്കോടതിക്ക് നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വാദത്തിനായി കേസ് ഓഗസ്റ്റ് 29 ലേക്ക് മാറ്റിയ കോടതി പിന്നീട് മൂന്ന് തവണ വാദം തുടർന്ന ശേഷം കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഗവർണറുടേത് അധികാരപ്രയോഗമാണെന്ന സിദ്ധരാമയ്യയുടെ വാദം കോടതി അംഗീകരിച്ചില്ല. അഴിമതി നടന്നതായി സംശയം തോന്നിയാൽ അഴിമതി വിരുദ്ധ നിയമം സെക്ഷൻ 17 എ പ്രകാരം ഗവർണർക്ക് അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയാണ് സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. പാർവതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.