എഡിഎമ്മിൻ്റെ മരണം; പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന് സൂചന, പ്രത്യേക അന്വേഷണസംഘം ഇന്ന് നിർണായക യോഗം ചേരും

ദിവ്യക്കെതിരായ ആരോപണങ്ങൾ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ എതിർപാർട്ടികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ പാർട്ടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്
എഡിഎമ്മിൻ്റെ മരണം; പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന് സൂചന, പ്രത്യേക അന്വേഷണസംഘം ഇന്ന് നിർണായക യോഗം ചേരും
Published on


കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. കഴിഞ്ഞ ദിവസമാണ് പൊലീസ് അന്വേഷണം,  പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിൻ്റെ നേതൃത്വതിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.  നിർണായക യോഗത്തിൽ പി.പി. ദിവ്യയുടെ അറസ്റ്റ് ഉൾപ്പെടെ തുടർനടപടികൾ ചർച്ച ചെയ്യും.   ബിനാമി ആരോപണത്തിലെ അന്വേഷണവും തുടരും.

പി.പി. ദിവ്യയുടെ പ്രസംഗത്തിന് പുറമെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. വിവാദ പെട്രോൾ പമ്പ് വിഷയവും, പ്രശാന്തിൻ്റെ വ്യാജപരാതി സംബന്ധിച്ച കാര്യങ്ങളും സംഘം പരിശോധിക്കും. യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബു എവിടെ പോയി, ആരെ കണ്ടു എന്നീ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിപിഎമ്മിനെ അക്ഷരാർഥത്തിൽ കുരുക്കിലാക്കിയിരിക്കുകയാണ്. ആരോപണവിധേയായ പി.പി. ദിവ്യയ്ക്ക് മേൽ ആത്മഹത്യപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് പി.പി ദിവ്യയെ സിപിഎം ഇടപെട്ട് മാറ്റിയിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെ കാണാതായ ദിവ്യയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.


എന്നാൽ പാർട്ടിയിൽ നിന്നുയരുന്ന സമ്മർദം മൂലം ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുൻപാകെ സ്വയമേവ ഹാജരായേക്കുമെന്നാണ് സൂചന. കീഴടങ്ങാനായി സിപിഎമ്മിൽ നിന്ന് ദിവ്യക്ക് നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.  അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദിവ്യക്കെതിരായ ആരോപണങ്ങൾ ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ എതിർപാർട്ടികൾ ആയുധമാക്കുന്ന സാഹചര്യത്തിൽ പാർട്ടി ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം മുഴുവൻ സെക്രട്ടറിയേറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ വിഷയത്തിലെ നിലപാട് സിപിഎം വ്യക്തമാക്കും. ഇന്ന് യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ പൊലീസ് നീക്കങ്ങളെ സ്വാധീനിച്ചേക്കും.


ഈ മാസം 15 ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ ഇല്ലെന്ന് ദിവ്യ കോടതിയിൽ വാദിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും പി.പി. ദിവ്യ പറഞ്ഞു.

പ്രശാന്തൻ്റെയും ഗംഗാധരൻ്റെയും പരാതികൾ മുന്നിലുണ്ട്. അതിൽ യാഥാർഥ്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസും മറ്റ് സംവിധാനങ്ങളുമാണ്. നവീൻ ബാബുവിനെതിരെ സംസാരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണ്. അഴിമതി കാണിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു ലക്ഷ്യം. താൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങളും അറിയണം. രണ്ട് ദിവസത്തിനുള്ളിൽ സത്യാവസ്ഥ പുറത്ത് വരും എന്ന് പറഞ്ഞത് എങ്ങനെ ആത്മഹത്യക്ക് കാരണമാകുമെന്നും ദിവ്യ ചോദിച്ചു. കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിൽ പോയതെന്ന വാദവും ദിവ്യ കോടതിയിൽ ആവർത്തിച്ചിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com