
ഒമാനിൽ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ മരണം ആറായി. 28 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഒമാൻ തലസ്ഥാനമായ മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിലെ മുസ്ലീം പള്ളിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ നാല് പേർ പാകിസ്ഥാനി പൗരന്മാരാണെന്നാണ് സ്ഥിരീകരണം. ഒരു പൊലീസുകാരനുൾപ്പെടെ 28 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്സാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
സമീപ വർഷങ്ങളിൽ നിരവധി മസ്ജിദ് ആക്രമണങ്ങൾ ഗൾഫിനെ പിടിച്ചുകുലുക്കിയിട്ടുണ്ടെങ്കിലും ഒമാനിലെ വെടിവയ്പ്പ് ആദ്യ സംഭവമാണ്. ആക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഒമാൻ പൊലീസ് അറിയിച്ചു. ഒമാനിൽ നാല് ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്, അതിൽ 40 ശതമാനത്തിലധികം പ്രവാസി തൊഴിലാളികളാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.