കോഴിക്കോട് തീപിടിച്ച കെട്ടിടത്തിൽ വീണ്ടും പുക; ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി

പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും വീണ്ടും പുക. ഇന്ന് രാത്രിയോടെയാണ് പുക കണ്ടത്
കോഴിക്കോട് തീപിടിച്ച കെട്ടിടത്തിൽ വീണ്ടും പുക; ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി
Published on

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും വീണ്ടും പുക. ഇന്ന് രാത്രിയോടെയാണ് പുക പൊലീസിൻ്റെയും നാട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടത്. ബീച്ച് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം തീപിടിത്തമുണ്ടായ ഒന്നാം നിലയിൽ തന്നെയാണ് പുക ഉയർന്നത്. വെള്ളമൊഴിച്ച് പുക അണയ്ക്കുന്നതിനുള്ള നടപടിയിലേക്ക് ഫയർഫോഴ്സ് നിലവിൽ എത്തയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസും ഫയർഫോഴ്സും അറിയിച്ചു. 

കഴിഞ്ഞ ദിവസം വസ്ത്ര ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഫയർ ഫോഴ്‌സ് റിപ്പോർട്ട് സമർപ്പിച്ചു. കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനം ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വരാന്ത കെട്ടി അടച്ച നിലയിലായിരുന്നുവെന്നും, ഇടനാഴിയിലും കോണിപ്പടിയിലും തുണി കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്താൻ വൈകിയില്ലെന്നും ഫയർ ഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞത്. സ്ഥാപനത്തിൽ തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കടയ്ക്ക് എൻഒസി ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചിരുന്നു. എന്നാൽ കെട്ടിടത്തിൽ അശാസ്ത്രീയവും, അനധികൃതവുമായ നിർമ്മാണം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

തീപിടിത്തത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഫയര്‍ ഒക്കറന്‍സ് വകുപ്പ് പ്രകാരം കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com