തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂൾ; ആരോപണത്തിന് പിന്നിൽ എകെജി സെൻ്ററെന്ന് ശോഭ സുരേന്ദ്രൻ

ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന്‌ ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു
തിരൂർ സതീശ്  സിപിഎമ്മിൻ്റെ ടൂൾ; ആരോപണത്തിന് പിന്നിൽ എകെജി സെൻ്ററെന്ന് ശോഭ സുരേന്ദ്രൻ
Published on

കൊടകര കുഴൽപ്പണ കേസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തൃശ്ശൂരിലെ മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീശിൻ്റെ ആരോപണങ്ങൾക്കുള്ള മറുപടിയുമായാണ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടത്. കൊടകര കുഴൽപണക്കേസിൽ ബിജെപിക്കെതിരായ ആരോപണങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും എകെജി സെൻ്റർ വകയാണെന്നും തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂളാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണം നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സതീഷിനെ ഉപയോ​ഗിച്ച് തൻ്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാൻ തനിക്ക് അയോ​ഗ്യതയില്ലെന്നും എന്താണ് അയോ​ഗ്യതയെന്നും ശോഭ ചോദിച്ചു. താൻ നൂലിലിൽ കെട്ടി ഇറങ്ങി വന്ന ആളല്ലെന്നും, തനിക്ക് ഗോഡ് ഫാദർമാരില്ലെന്നും അവർ പറഞ്ഞു. സതീശനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡൻ്റ് ആവേണ്ട കാര്യമില്ലെന്നും ശോഭ വ്യക്തമാക്കി.


കൂടാതെ ഇ.പി. ജയരാജനുമായി ബി.ജെ.പിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന്‌ ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലെ ഹോട്ടല്‍ ലളിതിലും തൃശ്ശൂര്‍ രാമനിലയത്തിലും വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അവര്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ തൃശ്ശൂരില്‍ എത്തിയപ്പോഴായിരുന്നു രാമനിലയത്തിലെ കൂടിക്കാഴ്ചയെന്നും അവര്‍ പറഞ്ഞു.

കുഴൽപ്പണ കേസിനെ കുറിച്ച് ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നുവെന്നും തീരൂർ സതീശ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. നവംബർ ഡിസംബർ മാസത്തിനു മുൻപ് ഇത് തുറന്നു പറയുകയാണെങ്കിൽ നല്ലതായിരിക്കും എന്നായിരുന്നു മറുപടി. ആ സമയം ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയാണ്.അങ്ങനെയെങ്കിൽ എനിക്ക് വല്ല സംസ്ഥാന പ്രസിഡൻറ് പദവി കിട്ടിയാലോ എന്നായിരുന്നു ശോഭയുടെ മറുപടിയെന്നും തീരൂർ സതീശ് വെളിപ്പെടുത്തിയിരുന്നു.


ശോഭാ സുരേന്ദ്രനോട് മാത്രമല്ല പാർട്ടിക്കിലെ മറ്റ് സംസ്ഥാന നേതാക്കളോടും കുഴൽ പണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ മുൻപേ ചെയ്യാൻ ശോഭ പറഞ്ഞിരുന്നു. പാർട്ടിയെ എതിർത്തല്ല സംസാരിക്കുന്നത് , നേതാക്കളുടെ അനധികൃത ഇടപാടുകളെ കുറിച്ചാണ് സത്യങ്ങൾ എപ്പോഴെങ്കിലും പുറത്തുവരും. തനിക്ക് കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഭയമില്ലെന്നും തിരൂർ സതീശ് ഇന്ന് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com