എസ്.പി സുജിത് ദാസിന് വീണ്ടും നിയമനം; ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ & ടെക്‌നോളജി എസ്പിയായി ചുമതലയേല്‍ക്കും

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
എസ്.പി സുജിത് ദാസിന് വീണ്ടും നിയമനം; ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ & ടെക്‌നോളജി എസ്പിയായി ചുമതലയേല്‍ക്കും
Published on


സസ്‌പെന്‍ഷനിലായിരുന്ന മുന്‍ മലപ്പുറം എസ്പി സുജിത് ദാസിന് വീണ്ടും നിയമനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ്.പി ആയിട്ടാണ് നിയമനം. മലപ്പുറം എസ്പിയായിരിക്കെ പി.വി. അന്‍വര്‍ എംഎല്‍എയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്നതിന്റെ പേരിലായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

സുജിത് ദാസിന്‍റെ സസ്പെൻഷൻ കാലാവധി ആറ് മാസം പൂർത്തിയാക്കുകയും ഫോണ്‍ സംഭാഷണം പുറത്തുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയായ പി.വി. അന്‍വര്‍ ഇതുവരെ മൊഴി നല്‍കാന്‍ എത്താതിരിക്കുകയും ചെയ്തതിനാൽ സസ്പെൻഷൻ പിന്‍വലിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

മരംമുറി കേസുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗ് പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. എഡിജിപി അജിത് കുമാര്‍ ബന്ധുക്കള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അന്‍വറിനോട് സുജിത് ദാസ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഡിഐജിയുടെ റിപ്പോര്‍ട്ടിന്മേല്‍ സുജിത് ദാസിനെതിരെ നടപടിയെടുത്തത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com