
അരിയിൽ ഷൂക്കൂർ വധകേസിൽ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. ഗൂഡാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് പ്രവർത്തകൻ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ സിപിഎം നേതാക്കൾ പി. ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജിയിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്.
അതേസമയം, വിടുതൽ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി.വി. രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവ് കോടതിയെ അറിയിച്ചിരുന്നു.