DCC ട്രഷറര്‍ എന്‍.എം വിജയനും മകനും ജീവനൊടുക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

DCC ട്രഷറര്‍ എന്‍.എം വിജയനും മകനും ജീവനൊടുക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സംഭവത്തില്‍ ഉടമ്പടി രേഖയില്‍ പേരുള്ള പീറ്റര്‍ ജോര്‍ജിന്റെ മൊഴിയെടുത്തു
Published on

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റേയും മകന്റേയും ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. എന്‍.എം. വിജയന്റേയും മകന്റേയും ആത്മഹത്യയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് അന്വേഷിക്കുക.

വിജയന്റെയും മകന്റെയും മരണത്തിന് പിന്നാലെ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാര്‍ രേഖകളും പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായാണ് കണ്ടെത്തല്‍. എന്‍.എം. വിജയനാണ് രണ്ടാം സാക്ഷിയെന്നും കരാറില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2019 ഒക്ടോബര്‍ 9 നാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സംഭവത്തില്‍ ഉടമ്പടി രേഖയില്‍ പേരുള്ള പീറ്റര്‍ ജോര്‍ജിന്റെ മൊഴിയെടുത്തു.

ആത്മഹത്യയില്‍ കെപിസിസി നേതൃത്വത്തിനും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എക്കും എതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തിയിരുന്നു. 2019ല്‍ പണം തട്ടിയെടുക്കപ്പെട്ട ആക്ഷേപം കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. തനിക്ക് പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് അറിഞ്ഞതുകൊണ്ടുള്ള മാനസിക സമ്മര്‍ദ്ദം കൂടിയാണ് എന്‍.എം. വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റഫീഖിന്റെ ആരോപണം.

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com