
തിരുപ്പതി ക്ഷേത്രത്തിലെ ലഡു ഉണ്ടാക്കാനുപയോഗിക്കുന്ന നെയ്യിൽ മായം കലർത്താൻ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ ക്രമക്കേടുകൾ അന്വേഷിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് മുൻ ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡിയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ റെഡ്ഡിയും കഴിഞ്ഞ അഞ്ച് വർഷമായി ക്ഷേത്രഭരണത്തിൽ നിരവധി ക്രമക്കേടുകൾ നടത്തിയതായി ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി ആരോപണം ഉന്നയിച്ചിരുന്നു.
മുൻ വൈഎസ്ആർസിപി സർക്കാരിൻ്റെ ഭരണകാലത്താണ് ക്രമക്കേടുകൾ നടന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി സിസ്റ്റം ശുദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. വൈഎസ് ജഗൻമോഹൻ റെഡ്ഡി അടുപ്പക്കാരെ ടിടിഡി ബോർഡ് അംഗങ്ങളായി നിയമിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വൈഎസ് ജഗൻമോഹൻ്റെ സർക്കാരിൻ്റെ കാലത്ത് തിരുപ്പതിയിൽ നിന്നുള്ള നെയ്യിൻ്റെ സാമ്പിളുകളിൽ മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവയുടെ അംശം അടങ്ങിയിരുന്നതായി ഗുജറാത്തിലെ സർക്കാർ ലാബിൽ നിന്നുള്ള റിപ്പോർട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പുറത്തുവിട്ടിരുന്നു.