
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും. പരിശോധനയ്ക്കു ശേഷം സോഷ്യല്‍ ഓഡിറ്റിങ്ങിന്റെ ഭാഗമായി പേരുകള്‍ പ്രസിദ്ധീകരിക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന വിവരം കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയെടുക്കാനും,കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചുപിടിക്കാനും ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തല്‍. 373 പേര്‍ ആരോഗ്യവകുപ്പില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിയതായാണ് കണ്ടെത്തിയത്. 224 പേര്‍ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും, മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് കണ്ടെത്തൽ. ബാക്കിയുള്ളവരുടെ പൂര്‍ണവിവരം വരും ദിവസങ്ങളില്‍ ശേഖരിക്കും. നിലവില്‍ ക്രമക്കേട് നടത്തിയവരുടെ പേരുവിവരമടക്കം ശേഖരിച്ചിട്ടുണ്ടെന്നും, ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ധനവകുപ്പ് അറിയിച്ചു.