
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ അനുവാദം നൽകിയ രക്ഷിതാക്കൾക്ക് എതിരെ കർശന നടപടികളുമായി പട്ടാമ്പി പൊലീസ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കേസുകളാണ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ അനുവാദം നൽകിയാൽ വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കൽ, 30000 വരെ പിഴ എന്നിവയാണ് ശിക്ഷ.
പട്ടാമ്പി എസ്ഐ മണികണ്ഠൻ കെ, ട്രാഫിക് എസ്ഐ ജയരാജ് കെ പി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘമാണ് കര്‍ശനമായ നടപടിയിമായി മുന്നോട്ട് വന്നത്. അടുത്ത കാലത്തായി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടങ്ങൾ വർദ്ധിച്ചു വരുന്നതായി പരാതി ഉയർന്ന് വന്നതിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും, കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് കോടതി മുമ്പാകെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വാഹനം ഓടിക്കാൻ നൽകിയ രക്ഷാകർത്താക്കൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി വരും ദിവസങ്ങളിൽ കർശന പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.