
സുഭദ്ര കൊലപാതകത്തിൽ പ്രതികളെ മുല്ലയ്ക്കൽ സ്വർണാഭരണ കടയിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി.സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വർണ വള ശർമിള ഈ കടയിലാണ് വിറ്റത്. കേസിലെ ഒന്നാംപ്രതി കൊച്ചി മുണ്ടംവേലി നട്ടുച്ചിറയിൽ ശർമിള, ഭർത്താവും രണ്ടാംപ്രതിയുമായ ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് എന്നിവരെയാണ് തെളിവെടുപ്പിനായെത്തിച്ചത്.
സുഭഭ്രയുടെ സ്വർണം ഉഡുപ്പിയിലെ സ്വർണാഭരണ കടയിൽ വിറ്റെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ ഇന്നലെ ഉഡുപ്പിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചിയിൽ ജനിച്ച ശർമിള പിന്നീട് മാതാപിതാക്കൾക്കൊപ്പം ഉഡുപ്പിയിലാണ് താമസിച്ചിരുന്നത്. കൊലപാതകത്തിനു ശേഷം ഭർത്താവുമൊത്ത് ഇവർ ഉഡുപ്പിയിലേക്ക് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഈ മാസം 19 നാണ് ജില്ലാക്കോടതി പ്രതികളെ എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് മൂന്നാംപ്രതിയായ കാട്ടൂർ പാനേഴത്ത് റെയ്നോൾഡിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഇയാൾക്ക് സ്വർണാഭരണ കവർച്ച ആസൂത്രണത്തിൽ പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.