
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ക്രിസ്മസ് ആശംസകൾ നേർന്ന് ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും മറ്റ് സഞ്ചാരികളും. ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് ഇവർ സംസാരിക്കുന്നതിൻ്റെ വീഡിയോ നാസ പങ്കുവെച്ചു.
സുനിത ചുവന്ന ഷർട്ടും തൊപ്പിയും അണിഞ്ഞിരിക്കുന്നതും, ബഹിരാകാശ നിലയം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, അതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എട്ട് മാസം കഴിഞ്ഞുള്ള ക്രിസ്മസിനും ന്യൂയറിനുമുള്ള അലങ്കാരങ്ങളുമായാണോ എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് പോയതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഗൂഢാലോചനയുടെ ഭാഗമാണോ ഇതെന്ന് ചർച്ചകളും ഉയരുന്നുണ്ട്.
ഈ വർഷം ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിതാ വില്യംസ്, ബുച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പല തവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു.