
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ച് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പിവി അൻവറിന് പിന്തുണ നൽകിക്കൊണ്ടായിരുന്നു കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. എസ്പി സുജിത്ത് ദാസിന്റെ വെളിപ്പെടുത്തലിലും, പിവി അൻവറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണം. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴ് ഉദ്യോഗസ്ഥരോട് അടിമകളെ പോലെ പെരുമാറുന്നു. പൊതുപ്രവർത്തകരോട് ഉന്നത ഉദ്യോഗസ്ഥർക്ക് പുച്ഛം. ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസുമായി ബന്ധപ്പെട്ട മരംമുറി വിവാദങ്ങൾക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു. മൂന്നു ദിവസത്തേക്കാണ് സുജിത് ദാസ് അവധി അപേക്ഷ നൽകിയത്. തന്നെ കാണാനെത്തിയ സുജിത് ദാസിന് എഡിജിപി മുഖം നൽകിയിരുന്നില്ല.
കഴിഞ്ഞ ദിവസം, മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകൾ പി.വി. അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങൾ വില കുറച്ച് വിറ്റതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്. 2020 ജനുവരി 21ന് സോഷ്യൽ ഫോറസ്ട്രി ഒരു തേക്കിനും, മറ്റു രണ്ട് മരങ്ങളുടെ ശിഖരങ്ങൾക്കുമായി 51,533 രൂപ വിലയിട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 2023 ജൂൺ 7ന് ഇതേ മരങ്ങൾ 20,500 രൂപക്ക് വിറ്റു. മുൻ എസ്‌പി സുജിത് ദാസായിരുന്നു കുറഞ്ഞ വിലയ്ക്ക് മരങ്ങൾ ലേലം ചെയ്തതായി രേഖയിൽ ഒപ്പുവെച്ചത്. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലയ്ക്ക് നാല് തവണ മരം ആരും ഏറ്റെടുത്തില്ല. അഞ്ചാം തവണ വില കുറച്ച് നൽകിയപ്പോഴാണ് മരം വിൽപ്പന നടത്താനായതെന്നും പിവി അൻവർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
READ MORE: പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം