
രാജ്യത്ത് ബുൾഡോസർ രാജ് താൽക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീംകോടതിയുടെ അനുവാദമില്ലാതെ ബുൾഡോസർ രാജ് നടത്തരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് തീരുമാനം.
ബുൾഡോസർ രാജിനെതിരായ ഗുജറാത്ത് സ്വദേശി ഉൾപ്പെടെയുള്ളവരുടെ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒക്ടോബർ ഒന്നിന് ഹരജികൾ വീണ്ടും പരിഗണിക്കുന്നത് വരെ ബുൾഡോസർ രാജ് പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ബുൾഡോസർ നീതി, രാജ്യത്തെ നിയമങ്ങൾക്കുമേൽ ബുൾഡോസർ ഓടിക്കുന്നതിന് തുല്യമാണ്. നിയമ സംവിധാനമുള്ള രാജ്യത്ത് ഇത്തരം പ്രവൃത്തി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തി ചെയ്ത തെറ്റിന് വീട് തകർത്ത് കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ ആവില്ല. കുടുംബത്തിലെ ഒരാൾ കുറ്റാരോപിതനായി എന്നതുകൊണ്ട് എങ്ങനെ വീട് പൊളിക്കാനാകുമെന്നും കോടതി നേരത്തെ ഹർജി പരിഗണിച്ച വേളയിൽ ചോദിച്ചിരുന്നു. ക്രിമിനൽ കേസിൽ പ്രതിയാകുന്നവരുടെ വീടുകൾ പൊളിക്കുന്നത് എന്തിനെന്ന വിമർശനം സുപ്രീം കോടതിയിൽ നിന്നും പലതവണ ഉയർന്നിരുന്നു.