ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകൾ തുടർച്ചയായി അടച്ചിടുന്നത് പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി

പല വിദ്യാർഥികൾക്കും സ്കൂളിലെ ഉച്ചഭക്ഷണം നഷ്ടപ്പെടുന്നതിനാലും വീട്ടിൽ എയർ പ്യൂരിഫയറുകൾ ഇല്ലാത്തതും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക , അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചിൻ്റെ  നിർദേശം
ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകൾ തുടർച്ചയായി അടച്ചിടുന്നത് പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി
Published on

ഡൽഹിയിലെ വായു മലിനീകരണത്തിൽ വിമർശനവുമായി സുപ്രീം കോടതി. മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച പറ്റിയെന്നാണ് കോടതിയുടെ നിരീക്ഷണം. സിഎക്യുഎം (CAQM )നിയമത്തിലെ സെക്ഷൻ 14 പ്രകാരം ഉടൻ നടപടിയെടുക്കാനും കമ്മീഷണർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ വായു മലിനീകരത്തെ തുടർന്ന് തുടർച്ചയായി സ്കൂളുകൾ അടച്ചിടുന്നത് പുനപരിശോധിക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റിനാണ് നിർദേശം നൽകിയത്. പല വിദ്യാർഥികൾക്കും സ്കൂളിലെ ഉച്ചഭക്ഷണം നഷ്ടപ്പെടുന്നതിനാലും വീട്ടിൽ എയർ പ്യൂരിഫയറുകൾ ഇല്ലാത്തതും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക ,അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിർദേശം.

സ്കൂൾ അടച്ചിടുന്നതിനെ ചോദ്യം ചെയ്ത് രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ വായു മലിനീകരണ തോത് കണക്കിലെടുത്ത് തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ വായുമലിനീകരണം അനിയന്ത്രിതാവസ്ഥയിലായിരുന്നു.

വായുമലിനീകരണം അതിതീവ്ര നിലയിലേക്ക് കടന്നതിനാൽ ഡൽഹിയിൽ  ജിആർഎപി നാല് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വായു ഗുണനിലവാരം അതിതീവ്രം (എക്യുഐ> 450) എന്നതിലേക്ക് എത്തിയതിനാലാണ് പുതിയ പ്രഖ്യാപനം നടത്തിയത്.  ജിആർഎപി നാലിൽ ട്രക്ക് പ്രവേശന നിരോധനവും, പൊതു പദ്ധതികളിലെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.

അവശ്യ സേവനങ്ങളൊഴികെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ബിഎസ്-IV അല്ലെങ്കിൽ പഴയ ഡീസൽ മീഡിയം, ഹെവി ഗുഡ്‌സ് വാഹനങ്ങളും നിരോധിച്ചിട്ടുണ്ടെന്നും പാനൽ അറിയിച്ചു. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.


കൂടാതെ സംസ്ഥാനത്തെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റിയിരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി സ്കൂളുകൾക്ക് മാത്രമായിരുന്നു ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മറ്റ് ക്ലാസുകളും ഓൺലൈനായി മാറ്റുമെന്ന് മുഖ്യമന്ത്രി അതിഷി മ‍ർലേന എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പത്ത്, പന്ത്രണ്ട് ക്ലാസിലെ വിദ്യാ‍ർഥികളൊഴികെയുള്ളവർക്ക് ഓൺലൈനായി ആയിരിക്കും ക്ലാസുകളെന്നാണ് അതിഷി മ‍ർലേന അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com