
പശ്ചിമബംഗാളിലെ ഒബിസി സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. പട്ടികജാതി-പട്ടികവർഗം ഒഴികെയുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കായി 2010 മുതൽ നൽകിയ സർട്ടിഫിക്കറ്റുകളാണ് മെയ് 22 ന് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ നിർണ്ണയിക്കാൻ നടത്തിയ സർവേയുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പിന്നാക്ക കമ്മീഷനുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ വിശദീകരണവും ഒരാഴ്ചക്കുള്ളിൽ കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
നേരത്തെ 2010 ന് ശേഷം തയാറാക്കിയ ഒബിസി പട്ടിക നിയമവിരുദ്ധമാണെന്ന് കൊൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ 1993 ലെ നിയമം അടിസ്ഥാനപ്പെടുത്തി പുതിയ ഒബിസി പട്ടിക തയാറാക്കാനും നിർദേശിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരുന്നെങ്കിലും ഉടകൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ കോടതിവിധി അംഗീകരിക്കാനാവില്ലെന്നും ഒബിസി സംവരണം തുടരണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഒബിസി സംവരണം നടപ്പിലാക്കുന്നതിന് മുമ്പേ സർവേകൾ നടത്തിയിരുന്നു. എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നയങ്ങൾ സംബന്ധിച്ച് ഇത്തരം ഇടപെടലുകളുണ്ടാകുന്നില്ലെന്നും അവർ ചോദിച്ചു.