
അന്തരിച്ച എംഎൽഎ കെ. കെ. രാമചന്ദ്രൻ നായരുടെ മകന് ആശ്രിത നിയമനം നൽകിയ സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവെച്ചു. സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. എം എൽ എയുടെ മകന് എങ്ങനെയാണ് ആശ്രിത നിയമനം നൽകാനാകുകയെന്ന് കോടതി ചോദിച്ചു. പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനിയറായി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന് നിയമനം നൽകിയത്.
എംഎൽഎ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മരണപ്പെട്ടാൽ മക്കൾക്ക് ആശ്രിത നിയമനം നൽകാനാവില്ലെന്നു കണ്ടെത്തിയാണ് കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്ർറെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് . ഇതിനെതിരെയായിരുന്നു സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്. 2018ൽ കെ. രാമചന്ദ്രൻ നായർ നിര്യാതനായതിന് പിന്നാലെയായിരുന്നു നിയമനം.
സർക്കാർ ജീവനക്കാരനല്ലാത്തവരുടെ ബന്ധുക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല. നിയമ വ്യവസ്ഥ പാലിക്കാതെയാണ് എം.എൽ.എയുടെ മകന് നിയമനം നൽകിയത്. പിതാവ് മരിച്ച ഒഴിവിൽ നിയമസഭ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് സർക്കാർ ജോലി നൽകി ഒഴിവാക്കിയതാണെന്നു ചൂണ്ടികാട്ടി പാലക്കാട് സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയിലായിരു്നു ഹൈക്കോടതി വിധി.
നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാത്തിൽ സർക്കാറിനുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നിയമപരമായാണ് എം.എൽ.എയുടെ മകന് നിയമനം നൽകിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി സർക്കാർ സുപ്രിം കോടതിയെ മസീപിച്ചു. മന്ത്രിസഭാ തീരുമാന പ്രകാരമാണ് എൻജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിൽ അസി. എൻജിനീയറായി നിയമിച്ചത്.
ആവശ്യമെങ്കിൽ നിയമനവുമായി ബന്ധപ്പെട്ട ഉപാധികളിലും നിയമത്തിലും ഇളവനുവദിക്കാൻ അധികാരമുണ്ടെന്നുമായിരുന്നു സർക്കാർ വാദം. പൊതു ജന സേവകൻ എന്ന നിലയിൽ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണപ്പെട്ടാലാണ് ചില വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിതർക്ക് നിയമനം നൽകുന്നത്. എം.എൽ.എ ആയിരിക്കെ തന്നെ ജനപ്രതിനിധി മരിച്ചാലും ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും കോടതി വ്യക്തമാക്കി.