
വി. ഡി. സവർക്കർക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് ഇനി നിരുത്തരവാദപരമായ പ്രസ്താവന നടത്തിയാൽ സ്വമേധയാ നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി. അപകീർത്തി കേസിൽ രാഹുലിനെതിരായ സമൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സവർക്കറിൻ്റെ ചെറുമകൻ സത്യകി സവർക്കർ ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ സവർക്കർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതെന്ന് സത്യകി ആരോപിക്കുന്നു.
സവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം വ്യക്തിയെ മർദിച്ചതായി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, സവർക്കർ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ലെന്നും സത്യകി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നുമായിരുന്നു സത്യകി സവർക്കറിൻ്റെ പ്രതികരണം.