
തൃശൂർ പൂരം പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം സുഗമമായി നടത്തേണ്ടത് ജനകീയ ആവശ്യമാണെന്നും ജനങ്ങളുടെ ആസ്വാദനത്തിനും ആനന്ദത്തിനുമാണ് പൂരം നടത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂരത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക യോഗം മാത്രമാണ് ഇപ്പോൾ ചേർന്നതെന്നും, ആവശ്യമായ വിവര ശേഖരണം നടത്തിയെന്നും അദ്ദേഹം അറിയിച്ചു. വിവര ശേഖരണത്തിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയെന്നും സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.
കഴിഞ്ഞതവണയുണ്ടായ പൂരം നടത്തിപ്പിലെ പ്രശ്നങ്ങൾ താൻ കൂടി അറിഞ്ഞതാണ്. ഹിതകരമല്ലാത്തത് സംഭവിച്ചതെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ഉണ്ടായ പ്രശ്നങ്ങൾക്ക് പ്രതിവിധി അല്ല നോക്കുന്നത്. ഇനി ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂരത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു രീതികൾ അവലംബിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടത്തുന്നത്. കോടതി അനുമതിയോടെ ജനുവരിയിൽ തന്നെ ഒരു രൂപരേഖയുണ്ടാക്കുമെന്നും ആവശ്യമെങ്കിൽ ശിവകാശി മോഡൽ പടക്ക നിർമാണ ശാലകളെ കുറിച്ച് ആലോചിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചു.