
ജമ്മു കശ്മീർ ബന്ദിപ്പോറയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ബന്ദിപ്പോറ- പൻഹാർ റോഡിന് സമീപം, ബിലാൽ കോളനി ആർമി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ക്യാമ്പിൻ്റെ പുറത്ത് നിന്ന് രണ്ട് ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ ആർക്കും പരുക്കുകളില്ല.
ജമ്മു കശ്മീരിൽ തുടർച്ചയായ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ, രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. യുപിയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കാണ് വെടിയേറ്റത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമായിരുന്നു ഇത്.
സെൻട്രൽ കശ്മീരിലെ മഗാമിലെ മഴമ മേഖലയിൽ ജോലിചെയ്യുകയായിരുന്ന സഞ്ജയ്, ഉസ്മാൻ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെന്നും, അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ആക്രമണം നടന്ന ഉടൻ തന്നെ പൊലീസും സുരക്ഷാ സേനയും അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് പ്രദേശത്തെ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ട് 12 ദിവസത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെയുള്ള ആക്രമണമുണ്ടായത്.
ഒക്ടോബർ 18ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ സൈനപോറയിലെ വാഡുന മേഖലയിൽ നിന്നാണ് തൊഴിലാളിയുടെ വെടിയുണ്ടയേറ്റ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.