സ്വിസ് ആർക്കിടെക്ചറിൻ്റെ മനോഹാരിതയിൽ ആൽപ്സ് നിരകൾ കണ്ട് ഭക്ഷണം ആസ്വദിക്കാം; ബോട്ട റെസ്റ്റോറെൻ്റ് വീണ്ടും ഒരുങ്ങി

2022 സെപ്റ്റംബറിലാണ് റസ്റ്റോറെൻ്റിൽ തീപിടിത്തമുണ്ടായത്. തീപടർന്നുപിടിച്ച സമയം റസ്റ്ററൻ്റിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ കേബിൾ കാറുകൾക്ക് നാശമൊന്നും സംഭവിച്ചിരുന്നില്ല.
Screenshot 2024-11-28 084758
Screenshot 2024-11-28 084758
Published on




സ്വിറ്റ്സ‌ർലൻഡിലെ ആൽപ്സ് മലനിരകളുടെ ഭാഗമായ ഗ്ലേഷിയർ ത്രീ തൗസൻ്റിന് മുകളിലായി ഒരു ഹോട്ടലുണ്ട്. ബോട്ട റെസ്റ്റോറെൻ്റ്. രണ്ട് വർഷം മുൻപ് അഗ്നിബാധയെ തുടർന്ന് അടച്ചിട്ട ഹോട്ടൽ വീണ്ടും തുറന്നിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്വിസ് ആർക്കിടെക്ചറിൽ നിർമിച്ച ഈ ഹോട്ടലിനുള്ളിൽ ഇരുന്നാൽ മഞ്ഞുമൂടിയ ആൽപ്സ് നിരകളുടെ മനോഹാരിത ആസ്വദിക്കാം.


മൂന്ന് നിലകളിലായി നാനൂറിലധികം സീറ്റുകൾ. ലഘു ഭക്ഷണങ്ങൾ മുതൽ സ്പെഷ്യൽ ഡിഷുകൾ വരെയുൾപ്പെടുത്തി വേഗതയോടുള്ള സേവനം. 250 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിശാലമായ രണ്ട് പനോരമിക് ടെറസുകൾ. ഇവിടെ നിന്നാൽ കാണാനാവുക ആൽപ്സ് നിരകളിലെ അത്ഭുത കാഴ്ചകളാണ്.



സ്വിറ്റ്സ‌ർലൻഡിലെ ലെസ് ഡയബ്ലെറെറ്റ്സിൽ ഗ്ലേഷിയർ ത്രീ തൗസൻ്റിന് സമീപമുള്ള പാറക്കെട്ടിലാണ് സ്വിസ് ആർകിടെക്ചറിൻ്റെ മനോഹാരിതയിൽ പുനർനിർമ്മിച്ച ബോട്ടാ റെസ്റ്റോറെൻ്റ്. രണ്ടര വർഷം മുമ്പുണ്ടായ തീപിടിത്തത്തിൽ പൂർണമായും നശിച്ച റസ്റ്റോറെൻ്റ് കഴിഞ്ഞയാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കാൻ വീണ്ടും തുറന്നത്. 4000 മീറ്ററിലധികം ഉയരത്തിലുള്ള 24 കൊടുമുടികളുടെ മനോഹര ദൃശ്യങ്ങളാണ് റെസ്റ്റോറെൻ്റിലേക്കെത്തുന്ന സഞ്ചാരികൾക്ക് നവ്യാനുഭവം പകരുന്നത്. ഇവിടേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നീലാകാശവും മഞ്ഞ് പുതച്ച മലനിരകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയുടെ വിശാല ദൃശ്യങ്ങളാണ്.

പ്രശസ്ത സ്വിസ് വാസ്തുശിൽപി മരിയോ ബോട്ടയാണ് റസ്റ്റോറെൻ്റ് പുനർരൂപകൽപന ചെയ്തത്. 33 ദശലക്ഷം അമേരിക്കൻ ഡോളർ ചെലവഴിച്ചായിരുന്നു കെട്ടിടത്തിൻ്റെ പുനർനിർമ്മാണം. പഴയ കെട്ടിടത്തിൽ നിന്നും വ്യത്യസ്തമായി ഓരോ നിലയിലെയും ഉപരിതല വിസ്തീർണം വർധിപ്പിച്ചു. ഇൻ്റീരിയർ സ്പേസ് പൂർണമായും പുനർരൂപകൽപന ചെയ്തു. പുതിയ അഗ്നിസുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കി.



സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരത്തിലുള്ള റസ്റ്റോറെൻ്റിലേക്ക് കേബിൾ കാർ മാർഗമാണ് എത്താനാവുക. റെസ്റ്റോറെൻ്റിൻ്റെ തെക്ക് പടിഞ്ഞാറ് വശങ്ങളിലുള്ള 600 സോളാർ പാനലുകളാണ് പ്രധാന ഊർജ ശ്രോതസ്. 2022 സെപ്റ്റംബറിലാണ് റസ്റ്റോറെൻ്റിൽ തീപിടിത്തമുണ്ടായത്. തീപടർന്നുപിടിച്ച സമയം റസ്റ്ററൻ്റിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ കേബിൾ കാറുകൾക്ക് നാശമൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും അപകടത്തിൻ്റെ കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്. ഈ ശീതകാലം ബോട്ട റസ്റ്റോറൻ്റിന് ആവേശം പകരുന്നതാണ്. 14 മീറ്ററോളം കനത്തിലുള്ള മഞ്ഞും, അതിവേഗം വീശുന്ന ശീതക്കാറ്റും ഇവിടം വീണ്ടും സഞ്ചാരികളുടെ പറുദീസയാക്കുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com