
ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യക്ക് കൈമാറിയാൽ താൻ വേഗം മരിക്കുമെന്നായിരുന്നു തഹാവൂർ റാണയുടെ വാദം. പാകിസ്ഥാൻ വംശജനായ താൻ ഒരു മുസ്ലീമായതിനാൽ ഇന്ത്യയിലേക്ക് നാടുകടത്തിയാൽ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും റാണ അപ്പീലിൽ പറഞ്ഞിരുന്നു.
തൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്, പാർക്കിൻസൺസ് രോഗം, മൂത്രാശയ കാൻസറിന് സൂചന നൽകുന്ന രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നായിരുന്നു റാണയുടെ ഹർജി.
ഇന്ത്യയ്ക്ക് കൈമാറാനുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തഹാവൂർ റാണ സമർപ്പിച്ചഹർജി യുഎസ് സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. റാണയെ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
പാകിസ്ഥാന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനിക ഡോക്ടറായ തഹാവുര്‍ ഹുസൈന്‍ റാണ, കനേഡിയന്‍ പൗരത്വം നേടി താമസം മാറുകയായിരുന്നു. 164 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം.
ഭീകരാക്രമണ കുറ്റത്തിന് ഇയാളെ പതിനാല് വര്‍ഷം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയ്‌ക്കെതിരായ ആരോപണം. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കണ്ടെത്തയിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് ധനസഹായം നല്‍കിയതിൻ്റെ പേരിൽ റാണയെ യുഎസ് ശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.