'നന്മ വളർത്താനും തിന്മ തടയാനും' പുതിയ നിയമവുമായി താലിബാൻ

പുതിയ നിയമം അനുശാസിക്കുന്നതനുസരിച്ച് സ്ത്രീകളുടെ ശബ്ദം വീടിന് വെളിയിൽ ഉയരുവാനോ പാട്ടുകളോ കവിതകളോ ഉറക്കെ ചൊല്ലുവാനോ പാടില്ല
'നന്മ വളർത്താനും തിന്മ തടയാനും'  പുതിയ നിയമവുമായി താലിബാൻ
Published on

കർശനമായ നിയന്ത്രണങ്ങൾ നിർദേശിക്കുന്ന പുതിയ നിയമം നടപ്പിലാക്കി താലിബാൻ. നന്മ വളർത്താനും തിന്മ തടയുവാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം എന്നാണ് താലിബാൻ്റെ വാദം.

താലിബാൻ സദാചാര പോലീസ് നിയമനിർമ്മാണം നടത്തുന്നതിൻ്റേയും ഉദ്യോഗസ്ഥരുമായുള്ള സംഘർഷം ഒഴിവാക്കാൻ അഫ്ഗാനികൾ സ്വയം നിയന്ത്രിക്കുന്നതിൻ്റേയും തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു.

മൂന്ന് വർഷം മുമ്പ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം താലിബാൻ അധികാരികൾ അനിസ്ലാമികമെന്ന് കരുതുന്ന എല്ലാത്തിനും വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയ പുതിയ നിയമം.



പുതിയ നിയമത്തിലെ നിർദേശങ്ങൾ

പുതിയ നിയമം അനുശാസിക്കുന്നതനുസരിച്ച് സ്ത്രീകളുടെ ശബ്ദം വീടിന് വെളിയിൽ ഉയരുവാനോ പാട്ടുകളോ കവിതകളോ ഉറക്കെ ചൊല്ലുവാനോ പാടില്ല. ബന്ധുക്കളല്ലാത്ത സ്ത്രീയോ പുരുഷനോ പരസ്പരം നോക്കുവാൻ പാടില്ല. അതുപോലെ അമുസ്ലിം ആയ സ്ത്രീകളുടെ മുമ്പിൽ മുസ്ലിം സ്ത്രീകൾ മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കേണ്ടതാണ്.

പുരുഷന്മാരോട് മുഷ്ടിയേക്കാളും നീളത്തിൽ താടി വളർത്തുവാനും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും പൊക്കിളിനും കാൽമുട്ടിനുമിടയിൽ ശരീരം വെളിപ്പെടാത്ത രീതിയിലുള്ള വസ്ത്രം ധരിക്കുവാനും നിർദേശമുണ്ട്. കൂടാതെ ഭാര്യയ്ക്കൊപ്പമുള്ള ലൈംഗിക ബന്ധത്തിനും പുതിയ നിയമം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇസ്‌ലാമിനെ പരിഹസിക്കുന്നതോ അപമാനിക്കുന്നതോ ആയ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്‌പോർട്ട് കമ്പനികളോട് പ്രാർഥനാ സമയത്തിന് അനുയോജ്യമായ ഷെഡ്യൂളുകൾ മാറ്റുവാനും നിർദേശം നൽകിയിട്ടുണ്ട്. മുസ്‌ലിംകൾ അമുസ്‌ലിംകളുമായി സൗഹൃദം സ്ഥാപിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്നും പുതിയ നിയമം അനുശാസിക്കുന്നു. ചില പരമ്പരാഗത ഗെയിമുകളും നിരോധിച്ച കാര്യങ്ങളിൽ ഉൾപ്പെടുന്നു. ഫോണിലും കംപ്യൂട്ടറിലും ജീവനുള്ള വസ്തുക്കളുടെ ഫോട്ടോകളെടുക്കുന്നതും തടഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് 21 ന് നിയമം പ്രഖ്യാപിച്ച ശേഷം താലിബാൻ സൂക്ഷമപരിശോധന വർധിപ്പിച്ചതായും വാർത്താ ഏജൻസി എഎഫ്പി വ്യക്തമാക്കി. നന്മ പ്രചരിപ്പിക്കുന്നതിനും തിന്മ തടയുന്നതിനുമായി മന്ത്രാലയത്തിൽ നിന്നുള്ള സദാചാര പൊലീസിനേയും എൻഫോഴ്സ്മെൻ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം വന്നതിന് ശേഷം കാബൂളിലെ ഒരു ബാങ്കിൽ എല്ലാ ജീവനക്കാരും അവരുടെ വസ്ത്രങ്ങൾ പാശ്ചാത്യ രീതിയിൽ നിന്നും പരമ്പരാഗത രീതിയിലേക്ക് മാറ്റി.

താലിബാൻ അധികാരത്തിലേറിയ സമയത്ത് തന്നെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊതു ഇടങ്ങളിലെ സ്ത്രീ പുരുഷ വേർതിരിവ്, വ്യഭിചാരം,സ്വവർഗ രതി, സർവകലാശാലകളിലും സെക്കൻഡറി സ്കൂളുകളിലും സ്ത്രീകളുടെ വിലക്ക് ഇതെല്ലാം മുമ്പ് നടപ്പിലാക്കിയിരുന്നു.

ഇതൊക്കെയാണെങ്കിലും നിയമങ്ങളിൽ പലതിലും താലിബാൻ വ്യക്തത വരുത്തിയിട്ടില്ല. സ്ത്രീകൾ "അടിയന്തര ആവശ്യത്തിന്" മാത്രമേ വീടുവിട്ടിറങ്ങാവൂ എന്ന് പറയുന്നുണ്ടെങ്കിലും അടിയന്തരമായി കരുതുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല.

അമുസ്ലീങ്ങളുമായുള്ള സൗഹൃദവും സഹായവും നിരോധിച്ചിട്ടുണ്ടെങ്കിലും അഫ്ഗാനികൾ അന്താരാഷ്ട്ര സംഘടനകളുമായി പ്രവർത്തിക്കുന്നതിൽ വിലക്കുണ്ടോ എന്നതിലും വ്യക്തതയില്ല. പക്ഷേ പുതിയ നിയമം എത്രമാത്രം ഏകീകൃതമായും കർക്കശമായും നടപ്പിലാക്കും എന്നുള്ളതാണ് പ്രധാന സംശയം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com