തന്തൈ പെരിയാറിന് സത്യാഗ്രഹ ഭൂമിയിലൊരുക്കിയ മഹനീയ സ്മാരകം നാടിന് സമർപ്പിച്ച് എം.കെ. സ്റ്റാലിനും പിണറായിയും

ഉദ്ഘാടനത്തിന് ശേഷം ചെയ്ത എം.കെ. സ്റ്റാലിനും പിണറായി വിജയനും ചേർന്ന് ഫോട്ടോ ഗ്യാലറിയും വീക്ഷിച്ചു
തന്തൈ പെരിയാറിന് സത്യാഗ്രഹ ഭൂമിയിലൊരുക്കിയ മഹനീയ സ്മാരകം നാടിന് സമർപ്പിച്ച്  എം.കെ. സ്റ്റാലിനും പിണറായിയും
Published on

ചരിത്രത്തിലേക്ക് വേരാഴ്ത്തിയ കേരള-തമിഴ്നാട് സാംസ്കാരിക സൗഹൃദത്തിന് വൈക്കത്ത് പുതിയൊരു സ്മാരകം. നവീകരണം പൂർത്തിയായ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. ഫോട്ടോ മ്യൂസിയവും പാർക്കും അടങ്ങുന്ന 70 സെൻ്റ് സ്ഥലത്താണ് തന്തൈ പെരിയാർ സ്മാരകം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ചെയ്ത എം.കെ. സ്റ്റാലിനും പിണറായി വിജയനും ചേർന്ന് ഫോട്ടോ ഗ്യാലറിയും വീക്ഷിച്ചു.

വൈക്കം സത്യാഗ്രഹത്തിൽ പെരിയാറിനുള്ള മഹനീയമായ പങ്ക് വ്യക്തമാക്കുന്നതാണ് സ്മാരകം. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മലയാളത്തിലാണ് സ്റ്റാലിൻ സംസാരിച്ച് തുടങ്ങിയത്. അടുത്ത വ്യക്തിബന്ധം പുലർത്തുന്ന പിണറായി വിജയനെ പ്രസംഗത്തിൽ സ്റ്റാലിൻ പുകഴ്ത്തി. ശതാബ്ദി ആഘോഷം ഒന്നിച്ച് നടത്താമെന്ന നിർദേശം അംഗീകരിച്ചതിന് പിണറായിയോട് നന്ദിയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. മത- ജാതി- ധന- ലിംഗ വിവേചനം അവസാനിപ്പിക്കാൻ ഒന്നിച്ചുള്ള പോരാട്ടം ഇനിയും തുടരണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

കേരളവും തമിഴ്നാടും ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്നതിലെ ആവശ്യകതയിൽ ഊന്നിയാണ് പിണറായി സംസാരിച്ചത്. കാലം ആവശ്യപ്പെടുന്ന ഫെഡറലിസത്തിൻ്റെ സ്വാഭിമാനം സംരക്ഷിക്കാൻ ഇരുസംസ്ഥാനങ്ങളും നിലകൊള്ളുമെന്നും പിണറായി പറഞ്ഞു. രാവിലെ കുമരകം ലേക് റിസോർട്ടിൽ സ്റ്റാലിന് ഗാർഡർ ഓഫ് ഓണർ നൽകി, കേരളത്തിൻ്റെ ആദരം അർപ്പിച്ചിരുന്നു.

പിണറായിയും സ്റ്റാലിനും ഒരുമിച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. ഇതിനിടെ അന്തർ സംസ്ഥാന വിഷയങ്ങൾ അടക്കം ചർച്ച ചെയ്തു. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ച് വിശദമായ ചർച്ച നടന്നില്ല എന്നാണ് സൂചന. തമിഴ്നാട് സർക്കാരിൻ്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഇന്നലെയാണ് സ്റ്റാലിൻ കേരളത്തിൽ എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com