ഉദയനിധിയെ 'തുണൈ മുതല്‍വര്‍' എന്ന് വിളിച്ച് തമിഴ്നാട് മന്ത്രി; തമിഴകത്ത് തലമുറമാറ്റം?

ഉദയനിധിയുടെ സ്ഥാനക്കയറ്റ ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി രാജ കണ്ണപ്പന്‍ നടത്തിയ പരാമര്‍ശമാണ് തമിഴകത്തെ ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുന്നത്.
ഉദയനിധിയെ 'തുണൈ മുതല്‍വര്‍' എന്ന് വിളിച്ച് തമിഴ്നാട് മന്ത്രി; തമിഴകത്ത് തലമുറമാറ്റം?
Published on

തമിഴ്നാട് രാഷ്ട്രീയത്തില്‍ തലമുറമാറ്റത്തിന്‍റെ കാറ്റ് വീശാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഭരണകക്ഷിയായ ഡിഎംകെയുടെ രാഷ്ട്രീയ മുഖമായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പിന്മഗാമിയായി ആര് വരും എന്ന ചോദ്യത്തിന് തന്നെ ഇന്ന് പ്രസക്തിയില്ല. പാര്‍ട്ടിയിലും ഭരണത്തിലും സ്റ്റാലിന്‍റെ പിന്മുറക്കാരനായി മകന്‍ ഉദയനിധിയെ അവരോധിക്കാനുള്ള നീക്കങ്ങള്‍ അതിവേഗം നടക്കുന്നുവെന്നാണ് തമിഴ്നാട് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

നിലവില്‍ യുവജനക്ഷേമ-കായിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി പദത്തിലേറുന്നത് ഇനി അധികം വൈകാന്‍ ഇടയില്ല. മക്കള്‍ രാഷ്ട്രീയത്തോടുള്ള പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ പോലും നിശബ്ദമാക്കാന്‍ പോന്ന നിലയിലേക്ക് ഉദയനിധി വളര്‍ന്നിരിക്കുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തല്‍. ഉദയനിധിയുടെ സ്ഥാനക്കയറ്റ ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി രാജ കണ്ണപ്പന്‍ നടത്തിയ പരാമര്‍ശമാണ് തമിഴകത്തെ ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുന്നത്.

രാമനാഥപുരത്ത് നടന്ന ഒരു പൊതുചടങ്ങിനിടെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് മന്ത്രി വിശേഷിപ്പിച്ചത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. തൊട്ടുപിന്നാലെ പരാമര്‍ശം സ്വയം തിരുത്തിയ മന്ത്രി ഓഗസ്റ്റ് 19 ന് ശേഷമേ ഉദയനിധിയെ അങ്ങനെ വിളിക്കാനാകൂ എന്ന് പറയുകയും ചെയ്തു. മുഖ്യമന്ത്രി സ്റ്റാലിന്‍റെ യുഎസ് പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തേക്കുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഓഗസ്റ്റ് 22നാണ് സ്റ്റാലിന്‍ അമേരിക്കയിലേക്ക് പുറപ്പെടുന്നത്.

സ്ഥാനക്കയറ്റത്തെ കുറിച്ചുള്ള ചോദ്യത്തെ ഉദയനിധി നിസാരവത്കരിച്ചപ്പോള്‍, മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ലെന്നാണ് സ്റ്റാലിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഉദയനിധിയെ ക്യാബിനറ്റിലെ രണ്ടാമനാക്കാനുള്ള തീരുമാനത്തെ പിന്തുണക്കുന്നവരാണ് പാര്‍ട്ടിയില്‍ അധികവും. 2026 നിയമസഭ തെരഞ്ഞെടുപ്പിന് 2 വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഉദയനിധിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിന് കളമൊരുക്കുകയാണ് ഡിഎംകെ. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്‍റെ താരപ്രചാരകനായി സംസ്ഥാനം മുഴുവന്‍ ഉദയനിധി സഞ്ചരിച്ചിരുന്നു.

ചെന്നൈ ചെപ്പോക് മണ്ഡലത്തിലെ എംഎല്‍എയായി മികച്ച വിജയം നേടിയിട്ടും ആദ്യ ഘട്ട മന്ത്രിസഭയില്‍ ഉദയനിധിക്ക് ഇടം നല്‍കാതിരുന്നത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം ഉദയനിധി മന്ത്രിയായി ക്യാബിനറ്റിലെത്തി. സംസ്ഥാനത്തിന്‍റെ സുപ്രധാന വേദികളിലെല്ലാം സ്റ്റാലിനൊപ്പം ഉദയനിധി പ്രത്യക്ഷപ്പെട്ടതും രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com