
താനൂർ കസ്റ്റഡി മരണത്തിൽ സിബിഐക്ക് വീണ്ടും പരാതി നൽകി താമിർ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും കേസ് നാല് പേരിൽ ഒതുക്കുമെന്ന് ആശങ്കയുണ്ടെന്നും താമിർ ജിഫ്രിയുടെ കുടുംബം പറയുന്നു. വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.
താനൂർ കസ്റ്റഡി കൊലപാതകത്തിൽ പി.വി. അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാവുന്നത്. എഡിജിപിയുമായുള്ള ഫോൺ സംഭാഷണമാണ് എംഎൽഎ പുറത്തുവിട്ടത്. പിന്നാലെ മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് രംഗത്തെത്തി. തെറ്റ് ചെയ്തത് കൊണ്ടാണ് എസ്‌പി സുജിത് ദാസ് ഭയപ്പെടുന്നത്. മർദനമേറ്റാണ് മരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് എസ്‌പി ഇപ്പോൾ നടത്തുന്നതെന്നും സഹോദരൻ കുറ്റപ്പെടുത്തി. അൻവർ എംഎൽഎയുടെ കോൾ റെക്കോർഡ് തെളിവായി സ്വീകരിച്ച് സുജിത്ത് ദാസിനെ പ്രതി ചേർക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നുമായിരുന്നു ഹാരിസ് അന്ന് പറഞ്ഞത്.
ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിൻ്റെ കസ്റ്റഡിയിൽ വെച്ച് 2023 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെടുന്നത്. പൊലീസ് മർദനത്തെ തുടർന്നായിരുന്നു ജിഫ്രിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ജിഫ്രിക്ക് ക്രൂര മർദനമേറ്റതായി തെളിവുകളുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ് ആണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റ്യന്‍, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് പ്രതികൾ.
അമിത അളവിൽ മയക്ക് മരുന്ന് ഉപയോഗിച്ചതാണ് മരണകാരണം എന്നായിരുന്നു പൊലീസ് ഭാഷ്യം. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നാലെ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കുടുംബത്തിന്‍റെ ആരോപണത്തിന് പിന്നാലെയാണ് കമ്മീഷൻ ഇടപെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നാലുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രതി പട്ടികയിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്.