
തെലുങ്ക് നടൻ മഹേഷ് ബാബുവിനെതിരെ നോട്ടീസയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പരസ്യത്തിൽ അഭിനയിച്ച രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടിലാണ് നടന് നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യങ്ങൾക്കായി 5.9 കോടി രൂപ മഹേഷ് ബാബു കൈപ്പറ്റിയെന്നും, അതിൽ 3.4 കോടി രൂപ ചെക്കായും 2.5 കോടി പണമായും നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. നിയമപ്രകാരമുള്ള പരിധി മറികടന്ന് വൻതുക പണമായി സ്വീകരിച്ചതിനാണ് ഇഡിയുടെ പുതിയ ചോദ്യം ചെയ്യൽ.
ഗ്രീൻ മെഡോസ് എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മഹേഷ് ബാബു. ഈ സ്ഥാപനത്തിൻ്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ഉയർന്നതോടെയാണ് ഇഡി ഇടപെടൽ ശക്തമാകുന്നത്. വ്യാജ രേഖകളിലൂടെയും രജിസ്ട്രേഷനിലൂടെയും ഉപഭോക്താക്കളെ വഞ്ചിച്ചെന്നാരോപിച്ചാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും സാമ്പത്തിക വിവരങ്ങളും ഇഡി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിൻ്റെ വിശദമായ മൊഴിയെടുക്കുന്നതിനായി ഏപ്രിൽ 27ന് നടനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.