
കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലർ നിയമനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള സര്‍ക്കാരിന്‍റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എന്‍. നഗരേഷ് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് അടുത്ത ദിവസം ഹര്‍ജികള്‍ പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലർ കൂടിയായ ഗവർണറുടെ നടപടി റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ഹര്‍ജികളിലെ ആവശ്യം.
സർവകലാശാലാ ആക്ട് ലംഘിച്ചാണ് ഡിജിറ്റൽ സർവകലാശാലയിൽ സിസാ തോമസിനേയും, കെടിയുവിൽ കെ. ശിവപ്രസാദിനേയും നിയമിച്ചതെന്നാണ് സർക്കാർ വിമർശനം. സംഘപരിവാറിന് വേണ്ടിയുള്ള നടപടികളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹർജി പരിഗണിച്ച കോടതി വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. വൈസ് ചാന്‍സലർ ഇല്ലാത്ത അവസ്ഥ സർവകലാശാലകളില്‍ അനുവദിക്കാൻ പറ്റുകയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.